ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2027ലെ ലോകകപ്പിന് ശേഷം ഏകദിനലോകകപ്പ് മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കാനാണ് എംസിസിയുടെ നിർദേശം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക് ഗാറ്റിംഗിന്റെ നേതൃത്വത്തിൽ സൗരവ് ഗാംഗുലി, ജുലൻ ഗോസ്വാമി, ഹെതർ നൈറ്റ്, റമീസ് രാജ, ജസ്റ്റിൻ ലാംഗർ, ഗ്രെയിം സ്മിത്ത്, കുമാർ സംഗക്കാര, ഇയോൻ മോർഗൻ തുടങ്ങിയ 13 അംഗങ്ങൾ ഉൾപ്പെടുന്ന മാരിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ലോക ക്രിക്കറ്റ് കമ്മിറ്റിയുടെ ലോർഡ്‌സിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എംസിസിയുടെ നിർദ്ദേശപ്രകാരം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കുന്നത് ഏകദിനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഓരോ ലോകകപ്പിനും മുമ്പുളള വർഷങ്ങളിലെ ദ്വിരാഷ്‌ട്ര പരമ്പരകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ഐപിഎൽ പോലുളള ട്വന്റി ട്വന്റി ലീഗുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം എംസിസി മുന്നോട്ട് വച്ചത്. പുരുഷൻമാരുടെ രാജ്യാന്തര ഏകദിന മത്സരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്ത സമിതി 2027 ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഏകദിനമത്സരങ്ങൾ കുറയ്‌ക്കാൻ ശുപാർശ ചെയ്തു.
ഏകദിന ക്രിക്കറ്റ് കുറയ്‌ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വർധിക്കുകയും ആഗോള ക്രിക്കറ്റിൽ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിർത്തുന്നതിനു കൂടുതൽ ധനസഹായം നൽകണമെന്നും നിർദ്ദേശമുണ്ട്.
ആഗോളതലത്തിൽ വനിതാ ക്രിക്കറ്റിനെ ഉയർത്തികൊണ്ടുവരാൻ എന്തൊക്കെ ചെയ്യാനാകുമെന്നും കമ്മിറ്റി ചർച്ച ചെയ്തു. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളിൽ ഒരു പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങൾക്കും മാത്രമേ ഐസിസിയിൽ ഫുൾ മെംബർ യോഗ്യത നൽകാവൂ എന്നും എംസിസി നിർദേശിച്ചു.















