വാഷിങ്ടണ്‍: രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഫുട്‌ബോള്‍ ലോകകപ്പിനെ മുന്‍നിര്‍ത്തി ഇറാന്‍ ദേശീയ ടീമിന് നിര്‍ണായക ഇളവുമായി അമേരിക്ക. ഇനി മുതല്‍ മത്സരത്തിന് വെറും ഒരു ദിവസം മുമ്പല്ല, രണ്ട് ദിവസം മുമ്പ് തന്നെ യുഎസിലേക്ക് പ്രവേശിക്കാന്‍ ഇറാന്‍ ടീമിന് അനുമതി ലഭിക്കും. ടൂര്‍ണമെന്റിലെ തുല്യ മത്സരസാഹചര്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ തീരുമാനം.
ഇതുവരെ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ ഇറാന്‍ താരങ്ങള്‍ക്ക് അമേരിക്കയിലെത്താനായിരുന്നുള്ളൂ. മത്സരം അവസാനിച്ച ഉടന്‍ രാജ്യം വിടണമെന്ന കര്‍ശന വ്യവസ്ഥയും നിലവിലുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങള്‍ പരിശീലനത്തെയും മത്സരസന്നാഹങ്ങളെയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഫിഫയ്‌ക്ക് ഔദ്യോഗിക പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു.
ജൂണ്‍ 26-ന് സിയാറ്റിലില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായാണ് പുതിയ ഇളവ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ മത്സരം കഴിഞ്ഞ ദിവസം തന്നെ ടീം അമേരിക്ക വിടണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോക്കോളുകളിലും ഇളവ് അനുവദിച്ചിട്ടില്ല.
യാത്രാ നിയന്ത്രണങ്ങള്‍ മൂലം ലോകകപ്പിനായുള്ള ടീമിന്റെ പരിശീലന ക്യാമ്പ് അമേരിക്കയിലെ അരിസോണയില്‍ നിന്ന് മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടിവന്നിരുന്നു. അവിടെ നിന്നാണ് ഓരോ മത്സരത്തിനും ടീം അമേരിക്കയിലേക്ക് യാത്ര ചെയ്തിരുന്നത്. ഇതുമൂലം താരങ്ങള്‍ക്ക് ആതിഥേയ നഗരങ്ങളില്‍ മതിയായ സമയം ചെലവഴിക്കാനാകുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇറാന്‍ പരിശീലകന്‍ അമീര്‍ ഘലേനോയിയും ഈ വിഷയത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഏറ്റവും കൂടുതല്‍ യാത്രാ-ഭരണപരമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് ഇറാനാണെന്നും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
കായികവും രാഷ്‌ട്രീയവും വീണ്ടും ഒരേ വേദിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ഈ തീരുമാനം ലോകകപ്പിലെ ശ്രദ്ധേയ സംഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. മൈതാനത്ത് എതിരാളികള്‍ക്കെതിരെ പോരാടുന്നതിന് മുമ്പ് യാത്രാ തടസ്സങ്ങളോടും പൊരുതേണ്ടി വന്ന ഇറാന്‍ ടീമിന്, ഈ ഇളവ് നിര്‍ണായക ആശ്വാസമാണ്.















