ന്യൂഡൽഹി: ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ട് അടൽ അക്ഷയ് ഊർജ ഭവനിൽ തിങ്കളാഴ്ച നടന്ന ‘മയക്കുമരുന്ന് കടത്തും രാജ്യസുരക്ഷയും ‘ എന്ന പ്രാദേശിക സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിനിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് 2,416 കോടി വിലമതിപ്പുള്ള 1.44 ലക്ഷം കിലോഗ്രാം വരുന്ന ലഹരി വസ്തുക്കൾ കത്തിനശിപ്പിച്ചത്. സംസ്ഥാനങ്ങളിലെ ആന്റി നാർക്കോട്ടിക് ബ്യൂറോയും ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി കണ്ടെത്തിയ ലഹരി വസ്തുക്കളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചത്. സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ഓൺലൈനായി സാക്ഷ്യം വഹിക്കുകയായിരുന്നു.
മയക്കുമരുന്നുകൾ കൂട്ടമായി നശിപ്പിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും അവ നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, ആന്റി നാർകോട്ടിക് ഉദ്യോഗസ്ഥർക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. 2006- 2013 വരെയുള്ള കണക്കുകൾ പ്രകാരം 1,250 നാർകോട്ടിക് കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 2014-2023 ആയപ്പോഴേക്കും 3,700 കേസുകളായി ഉയർന്നു. 3.94 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണ് സമീപകാലത്ത് അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇത്തരം പദ്ധതികൾ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നും ലഹരിവസ്തുക്കൾക്കെതിരെ ഒറ്റക്കെട്ടായി പോരാടി ജനങ്ങളിൽ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് മുക്ത ഇന്ത്യക്കായി എല്ലാ സംസ്ഥാനങ്ങളും കൈക്കോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments