ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്‌ക്കാൻ ബെംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരുവശത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നടപ്പാക്കുമ്പോൾ മറുവശത്ത് നിയന്ത്രിക്കാനാരുമില്ലാതെ മുന്നോട്ട് പോകുകയാണ് പ്രതിപക്ഷമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് കൂടിക്കാഴ്ചകളും യോഗങ്ങളും എത്രവേണമെങ്കിലും നടത്താം. പക്ഷെ അതൊന്നും ബിജെപിയെ ബാധിക്കില്ലെന്നതാണ് വാസ്തവം. നരേന്ദ്രമോദിയെന്ന വ്യക്തിയും അദ്ദേഹത്തിന്റെ മാന്ത്രികതയും ബിജെപിയുടെ ഒപ്പമുണ്ട്. എൻഡിഎ വളർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ പാർട്ടികൾ എൻഡിഎ സഖ്യത്തിലേക്ക് അടുക്കുകയാണ്. അതിനുകാരണം ബിജെപിയുടെ നേതൃത്വവും നയങ്ങളുമാണ്. മികച്ച നേതൃത്വത്തിനൊപ്പം ആത്മാർത്ഥയോടെ പണിയെടുക്കുന്ന പ്രവർത്തകരും ബിജെപിയുടെ സമ്പത്താണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി പദ്ധതികൾ ദരിദ്രർക്ക് വേണ്ടി മാത്രം നടപ്പിലാക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇന്ന് ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ വളർച്ച ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയുടെ ശബ്ദത്തിന് ലോകം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുകയാണെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നതെന്നും സിബിഐയെയും ഇഡിയെയും സൃഷ്ടിച്ചത് ബിജെപിയാണോയെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ മുമ്പും നിലനിന്നിരുന്നില്ലേ? അന്വേഷണ ഏജൻസികൾ സമീപിക്കുന്നത് തെറ്റായ കേസിന്റെ പേരിലാണെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്. അതുചെയ്യാതെ പരസ്പരം ചെളിവാരിയെറിയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിരോധ മന്ത്രി വിമർശിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
Comments