അമരാവതി: കുറച്ച് ഭക്ഷണം കൊടുത്താൽ വാലാട്ടി നമ്മുടെ കൂടെ വരുന്ന നായ്‌ക്കളുടെ സ്‌നേഹം പോലും ഇന്നത്തെക്കാലത്ത് മനുഷ്യർക്ക് ഉണ്ടാകില്ലെന്ന് മുതിർന്നവർ പറയാറുണ്ട്. നായ്‌ക്കളുടെ സ്‌നേഹം മറ്റേത് മൃഗങ്ങൾക്കും ഇല്ലെന്നത് പലപ്പോഴും തെളിയിക്കപ്പെട്ട കാര്യമാണ്.അത്തരത്തിൽ നമ്മുടെ കണ്ണ് നിറക്കുന്ന, കരളലയിപ്പിക്കുന്ന ചിത്രങ്ങളാണ് ആന്ധ്രാപ്രദേശിലെ പുതുച്ചേരിയിൽ നിന്നും വരുന്നത്.
ഊട്ടി വളർത്തിയ കൈകൾ ചലനമറ്റുപോയതറിയാതെ തന്റെ ഉടമയ്‌ക്കായി കാത്തിരിക്കുന്ന നായക്കുട്ടിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഈ ദൃശ്യങ്ങൾ കാണുമ്പോൾ മനസ് പിടയ്‌ക്കുന്ന ഏതൊരാൾക്കും തന്റെ ഉടമയ്‌ക്കായ് ഒരു ദശാബ്ദക്കാലത്തോളം കാത്തിരുന്ന ജപ്പാന്റെ സ്വന്തം ഹാച്ചിക്കോയുടെ ചിത്രങ്ങൾ മിന്നി മറഞ്ഞിട്ടുണ്ടാവും.
പുതുച്ചേരി വഴി കടന്നുപോയ ഏതാനും യാത്രക്കാരാണ് ഗോദാവരി നദിയുടെ തീരത്തുള്ള യാനം- യെടുർലങ്ക പാലത്തിനു സമീപം ഒരു നായക്കുട്ടി തന്റെ യജമാനന്റെ ചെരുപ്പുകൾക്കരികിൽ ഇരുന്ന് കരയുകയും ആ ഭാഗത്ത് നിന്നും മാറാതെ ഇരിക്കുന്നതും കണ്ടത്. യാനം സ്വദേശിയായ മാതംഗി കാഞ്ചന എന്ന യുവതിയാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്താനുളള അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.















