പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്‌ക്ക് വേണ്ടിയുള്ള ലിഡാർ സർവേ അടുത്ത ആഴ്ച തുടങ്ങിയേക്കും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയായിരിക്കും ആകാശപാത ഒരുക്കുകയെന്നാണ് റെയിൽവേയുടെ തീരുമാനം. ഇതിനൊപ്പം തന്നെ ഇരുനൂറ് കോടിയിലധികം രൂപ ഇതിനോടകം തന്നെ ചെലവിട്ട ശബരി റെയിൽ പദ്ധതി പുതിയ പാത വരുന്നതോടെ ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തമായി തന്നെ ഉയർത്തുന്നുണ്ട്.
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു ചെങ്ങന്നൂർ-പമ്പ പാതയുടെ പ്രരംഭ ഘട്ട അടയാളപ്പെടുത്തൽ നടത്തിയത്. മഴ മാറി കാലാവസ്ഥ അനുകൂലമാകുന്നതോടെ ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സർവേ (ലിഡാർ സർവേ) നടത്തും. 76 കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാത നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഇതിൽ 60 ശതമാനവും നിർമ്മിക്കുക ആകാശപാതയായി ആയിരിക്കും. ഇതിന് പുറമേ ടണൽ വഴി കടന്നു പോകുന്ന ഭാഗവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മെട്രോ റെയിൽ മാതൃകയിലാണ് പദ്ധതിയുടെ നിർമ്മാണം. ചെങ്ങന്നൂരിൽ തുടങ്ങുന്ന പാത ആറന്മുള, കോഴഞ്ചേരി, കീക്കൊഴൂർ, വടശേരിക്കര, നിലയ്‌ക്കൽ, അട്ടത്തോട് എന്നീ മേഖലകൾ കടന്നാകും പമ്പയിൽ എത്തുക. 160 കിലോമീറ്റർ വേഗതയിൽ അരമണിക്കൂർ യാത്ര എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമല തീർത്ഥാടനത്തിന് ഏറെ ഉപകാരപ്രദമാകുമെന്ന നിലയിലാണ് 9000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചെങ്ങന്നൂർ-പമ്പ പാതയ്‌ക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്.
















Comments