പട്ന: ഇന്ത്യ-നേപ്പാൾ അന്താരാഷ്ട്ര അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാർ പിടിയിലായി. ബിഹാറിലെ ചമ്പാരൻ ജില്ലയിലുള്ള റാക്സൗളിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഴാവോ ജിംഗ്, ഫു കോംഗ് എന്നിവരാണ് അറസ്റ്റിലായതെന്ന് ചമ്പാരൻ എസ്പി കാന്തേഷ് കുമാർ മിശ്ര അറിയിച്ചു. ഇരുവരും കിഴക്കൻ ചൈനയിലെ ജിയാംഗ്സി പ്രവിശ്യയിലെ താമസക്കാരാണ്.
മതിയായ രേഖകൾ കൂടാതെ അതിർത്തി കടക്കാൻ ശ്രമിക്കവെയാണ് രണ്ട് പേരും അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ഇരുവരും ശ്രമിച്ചതിന് പിന്നിലുള്ള കാരണം അജ്ഞാതമാണ്. ചോദ്യം ചെയ്യലിനിടെ രണ്ട് പേരും സംശയാസ്പദമായ രീതിയിലാണ് പെരുമാറിയതെന്നും പോലീസ് പറയുന്നു. അതേസമയം ഇരുവരും കഴിഞ്ഞ ജൂലൈ രണ്ടിന് സമാനരീതിയിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. വിസയും മറ്റ് രേഖകളും സമർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി രണ്ട് പേരെയും മടക്കി അയക്കുകയായിരുന്നു അന്ന് അധികൃതർ ചെയ്തത്. ഇതിന് പിന്നാലെയാണ് അനധികൃതമായി വീണ്ടും ഇന്ത്യയിലേക്ക് കടക്കാൻ ഇരുവരും ശ്രമം നടത്തിയത്.
Comments