ന്യൂഡൽഹി: സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പാകിസ്താൻ സൈബർ ആക്രമണം നടത്തുന്നുവെന്ന് ഇന്ത്യൻ സൈന്യം പത്രക്കുറിപ്പ്. പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് തുടർച്ചയായി കോളുകളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും എത്തുന്നുണ്ടെന്നാണ് സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിവരം. ഇന്നലെ മുതലാണ് സംഭവം. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ഫോൺ കോളുകളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് സൈന്യം പത്രക്കുറിപ്പിൽ പറയുന്നു.
സ്കൂൾ അദ്ധ്യാപകരെന്ന വ്യാജേനയാണ് കോളുകൾ എത്തുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ഓറ്റിപി അടക്കമുള്ള വിവരങ്ങളാണ് വിളിച്ചവർ കുട്ടികളോട് ആവശ്യപ്പെടുന്നത്. പുതിയ ക്ലാസ് ഗ്രൂപ്പുകളിൽ ചേരുന്നതിനായാണ് ഒറ്റിപി എന്നാണ് വിളിക്കുന്നവർ പറയുന്നത്. 8617321715, 9622262167 എന്നീ നമ്പരുകളിൽ നിന്നാണ് ഇതുവരെ കോളുകൾ വന്നിട്ടുള്ളത്. സംശയം തോന്നാതിരിക്കാനായി വിളിക്കുന്നവർ കുട്ടികൾക്ക് പരിചയമുള്ളവരുടെ പേര് പറഞ്ഞാണ് വിളിക്കുന്നത്. വിദ്യാർത്ഥികളുടെ പിതാവിന്റെ പേര്, ജോലി, കുട്ടികളുടെ രീതികൾ, സമയക്രമം, തുടങ്ങിയവ ചോദിക്കുകയും, കൂടുതൽ വിശ്വനീയമാക്കാൻ യൂണിഫോമിനെ കുറിച്ചും അദ്ധ്യപകരെ കുറിച്ചും അടക്കം അന്വേഷിക്കുന്നുണ്ട്.
കുട്ടികൾക്കിടയിൽ ബോധവത്ക്കരണം നടത്താനും ആവശ്യമെങ്കിൽ നിലവിലുള്ള ഗ്രൂപ്പുകൾ കളഞ്ഞതിന് ശേഷം പുതിയവ ഉണ്ടാക്കാനും അവരോട് സ്കൂളുകളിലും കോളേജുകളിലുമുള്ള അദ്ധ്യപകരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ സന്ദേശങ്ങളോ കോളുകളോ വരുന്ന നമ്പറുകളുടെ ലിസ്റ്റ് പൂർണ്ണമല്ല. വിളിക്കുന്നവർക്ക് പുതിയ നമ്പറുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ചോദ്യങ്ങൾക്ക് മാറ്റം വരുത്താനും സാധ്യതയുണ്ടെന്നും സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പ്.
Comments