ന്യൂയോർക്ക്: കനത്ത ആലിപ്പഴം വീഴ്ചയിൽ വിമാനത്തിന്റെ മുൻഭാഗം തകർന്നു. മിലാനിൽ നിന്ന് ന്യൂയോർക്ക് ജെഎഫ്കെയിലേയ്ക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനത്തിനാണ് അപകടം സംഭവിച്ചത്. അടിയന്തിര ലാന്റിംഗിനെ തുടർന്ന് വിമാനം താഴെ ഇറക്കുകയായിരുന്നു. ആലിപ്പഴം വീഴ്ചയിൽ വിമാനത്തിന്റെ ചിറകുകൾക്കും ഫ്യൂസ്ലേജിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് വിമാനം റോമിലേയ്ക്ക് തിരിച്ച് വിട്ടു.
വിമാനത്തിന്റെ വലത് വശത്തുള്ള ചിറകിനും രണ്ട് എഞ്ചിനുകൾക്കും മുൻവശത്തെ അരികുകൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ കൂടുതൽ അപകടം സംഭാവിക്കാതെ വിമാനം ലാന്റ് ചെയ്തു. വിദേശ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് വിമാനത്തിൽ 215 യാത്രക്കാരും മൂന്ന് പൈലറ്റുമാരും എട്ട് ഫ്ളൈറ്റ് അറ്റൻഡ്മാരും ഉണ്ടായിരുന്നു.
വിമാനം പറന്നുയർന്നതിന് പിന്നാലെ വലിയ ശബ്ദം കേട്ടുവെന്നും ഇതോടെ യാത്രക്കാർ ഭയന്നുവെന്നും ഒരു യാത്രക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബ്ദം കേട്ട് പുറത്തേയ്ക്ക് നോക്കിയപ്പോഴാണ് ആലിപ്പഴം പതിച്ചതാണെന്ന് മനസ്സിലായത്. അപകടത്തിൽ വിമാനത്തിന്റെ ചിറകുകൾ തകരുന്നത് കണ്ടെന്ന് മറ്റൊരു യാത്രക്കാരൻ പറഞ്ഞു.
Comments