എറണാകുളം: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർഥിനി ആർ. നമിതയാണ് (20) മരിച്ചത്. വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകളാണ് നമിത. ഇന്നലെ വൈകീട്ട് നാലരയോടെ കോളേജ് കവാടത്തിനു മുന്നിലെ റോഡിൽ വച്ചായിരുന്നു അപകടം.
നമിതയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടയം പൂവക്കുളം മണിമലയിൽ എം.ഡി. ജയരാജന്റെ മകൾ അനുശ്രീ രാജിനാണ് (20) പരിക്കേറ്റത്. ഏനാനല്ലൂർ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആൻസൺ റോയി എന്ന 22-കാരനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. കോളേജ് മുന്നിലൂടെ പലതവണയായി ഇയാൾ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ പ്രതികരണം.
പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് കൂട്ടുകാർക്കൊപ്പം വീട്ടിൽ പോകാനെത്തിയപ്പോഴാണ് നമിതയെ ബൈക്ക് ഇടിക്കുന്നത്. കോളേജ് കവാടത്തിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ മൂവാറ്റുപുഴ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ ഹാൻഡിലിൽ കുടുങ്ങിക്കിടന്ന നമിതയെയും കൊണ്ട് നൂറുമീറ്ററോളം ബൈക്ക് പാഞ്ഞു. പിന്നീട് നമിത റോഡിൽ തലയിടിച്ച് വീണു. ഇടിയുടെ ആഘാതത്തിൽ കൂടെയുണ്ടായിരുന്ന അനുശ്രീ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കഴുത്തിനും തലയ്ക്കും സാരമായി പരിക്കേറ്റ നമിതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ ആൻസൺ റോയ് നേരത്തെയും ചില കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതി ആൻസൺ റോയിയുടെ ഇടപാടുകൾ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആനിക്കാട് ഭാഗത്ത് ചില സംഘത്തിനൊപ്പം ഇയാളെ കാണാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. നമതിയെ ബൈക്ക് ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകട സമയത്ത് നിരവധി കുട്ടികൾ സ്ഥലത്തുണ്ടായിരുന്നു. ഇവരാണ് പരിക്കേറ്റവരെ മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ആൻസൺ ആശുപത്രിയിൽ വച്ച് നടത്തിയ പ്രതികരണം വിദ്യാർത്ഥികളിൽ ഏറെ രോഷമുണ്ടാക്കിയിരുന്നു. ‘വാഹനമായാൽ ഇടിക്കും’ എന്നായിരുന്നു പ്രതിയുടെ പ്രതികരണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആശുപത്രി പരിസരത്ത് മുന്നൂറോളം വിദ്യാർത്ഥികൾ തടിച്ചുകൂടുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അദ്ധ്യാപകരും ചേർന്ന് ഇവരെ നിയന്ത്രിച്ചത്.
നമിതയുടെ മരണത്തെ തുടർന്ന് കോളേജിന് വ്യാഴാഴ്ച അവധിയായിരിക്കുമെന്നും സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം നമിതയുടെ മൃതദേഹം നിർമല കോളേജിൽ എത്തിച്ചു. ഇവിടെ നടക്കുന്ന പൊതുദർശനത്തിന് ശേഷം 3.30-ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കും. മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആർ. നന്ദിത സഹോദരിയാണ്.
Comments