കണ്ണൂർ: വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. യുവമോർച്ച പ്രവർത്തകരെ മോർച്ചറിയിലേക്ക് അയക്കുമെന്നും കൈകാര്യം ചെയ്യുമെന്നും ജയരാജൻ പറഞ്ഞു. തലശ്ശേരിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമർശം. വർഗ്ഗീയ പരാമർശം നടത്തിയ സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു കൊലക്കേസ് പ്രതിയായ ജയരാജന്റെ പ്രസംഗം.
എഎൻ ഷംസീറിന്റെ പ്രസംഗം ഉയർത്തിപ്പിടിച്ച് പ്രശ്നം വഷളാക്കാമെന്ന് കരുതേണ്ട. തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് അദ്ദേഹം. ഷംസീറിനെതിരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും. ആരാണ് നാട്ടിൽ ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതെന്ന് എല്ലാവർക്കുമറിയാം. ഷംസീറിന്റെ മതം എടുത്തുപറഞ്ഞു വരെ പ്രസംഗിച്ചു. അത് ഒരാൾ എടുത്തുപറഞ്ഞാൽ അയാളെ ഒറ്റപ്പെടുത്തിക്കളയാം എന്ന് ബിജെപിക്കാർ കരുതരുത്. ഭരണഘടനാ പരമായ തന്റെ കർത്തവ്യമാണ് ഷംസീർ നിർവഹിച്ചതെന്നും ജയരാജൻ പ്രംസഗത്തിൽ പറഞ്ഞു.
ഗണപതി ഭഗവാനെ അധിക്ഷേപിച്ച് എഎൻ ഷംസീർ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധം ശക്തമായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായതോടെ വിഷയത്തിൽ ന്യായീകരണാർത്ഥം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പി. ജയരാജന്റെ കൊലവിളി പ്രസംഗം.
Comments