തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി സർക്കാർ ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കുടുംബത്തിന് നൽകുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. പെൺകുട്ടിയുടെ ചടങ്ങിൽ മന്ത്രിമാർ പങ്കെടുത്തില്ലായെന്ന ആക്ഷേപം നിലനിൽക്കെയാണ് മന്ത്രി കുട്ടിയുടെ വീട് സന്ദർശിച്ചത്. പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
അതേസമയം ആലുവ സംഭവത്തെ പശ്ചത്തലത്തിൽ പെരുമ്പാവൂരിൽ പോലീസ് കനത്ത ജാഗ്രതയിലാണ്. ജില്ലയിൽ ഏറ്റവുമധികം അന്തർസംസ്ഥാനക്കാർ വസിക്കുന്ന സ്ഥലമായതിനാലാണ് പോലീസ് ജാഗ്രത പാലിക്കുന്നത്. കൊലപാതക വിവരം പുറത്തുവന്നതോടെ ജനം രോഷാകുലരായത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
Comments