ന്യൂഡൽഹി: രാഹുലിന്റെ അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലങ്ക നഗരത്തിന് തീയിട്ടത് ഭഗവാൻ ഹനുമാനല്ല. മറിച്ച് രാവണന്റെ അഹങ്കാരമാണ് ലങ്കയുടെ തീപിടുത്തത്തിന് കാരണം. ഭഗവാൻ ശ്രീരാമനെ പോലെയാണ് ജനങ്ങൾ, അതിനാലാണ് 400-ൽ നിന്നും 40-ലേക്ക് കോൺഗ്രസ് ചുരുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയെ രാവണനോട് ഉപമിച്ച് രാഹുൽ രംഗത്ത് വന്നത്. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ രാഹുൽ ഇല്ലായിരുന്നു. ആദ്യം സഭയിലെത്തിയെങ്കിലും വളരെ വേഗം സഭയിൽ നിന്ന് പോകുകയായിരുന്നു.
ഭൂരിപക്ഷമുള്ള സർക്കാർ രണ്ട് തവണ അധികാരത്തിൽ വന്നു, ഒരു പാവപ്പെട്ടവനെ പ്രധാനമന്ത്രി കസേരയിലെത്തിച്ചു, ഇതെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ട്. 2024-ലും ജനങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തും. വിമാനത്തിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അതേ വിമാനത്തിൽ വാക്സിനുകൾ കൊണ്ടുപോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകും, കാലങ്ങളായി അവർ ഒരു വ്യക്തിയെ ഉയർത്തിക്കാട്ടുന്നു. ഓരോ തവണയും അത് തകരുകയാണ്. ജനങ്ങളോടുള്ള അവരുടെ വിരോധമാണ് ഇതിന്റെ ഫലം. ഓരോ തവണ തകരുമ്പോഴും അവർ ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചുകൊണ്ടിരുന്നു. എന്നാൽ പ്രചാരണം നടത്തുന്നവർ പറയുന്നത് സ്നേഹത്തിന്റെ കമ്പോളം എന്നാണ്. കൊള്ളയുടെ കമ്പോളമാണെന്നും നുണയുടെ കടയാണെന്നും ജനങ്ങൾ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments