കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ജില്ലയിൽ ശ്രീ സത്യസായി ട്രസ്റ്റ് നിർമ്മിച്ച് 36-ഓളം വീടുകൾ കാടുകയറി നശിക്കുന്നു. വീടുകൾ പൂർത്തികരിച്ച് 5 വർഷം ആയിട്ടും ഗുണഭോക്താക്കൾക്ക് വീട് നല്കാത്തതിൽ ഗുരുതര വീഴ്ചയാണ് സർക്കാർ വരുത്തിയത്. വെള്ളവും വൈദ്യുതിയും സർക്കാർ നൽകാത്തതാണ് പ്രതിസന്ധി.
കാസർകോട് പെർളയിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ശ്രീ സത്യസായി ട്രസ്റ്റ് 36-ഓളം വീടുകൾ നിർമ്മിച്ചു നൽകിയത്. 2017-ൽ ദുരിത ബാധിതർക്കായി സർക്കാർ ആവശ്യപ്രകാരമാണ് സത്യസായി ട്രസ്റ്റ് വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. ഒരു വർഷത്തിന് ശേഷം നിർമ്മാണം പൂർത്തിയാക്കി വീടുകൾ സർക്കാരിന് കൈമാറി. വെള്ളവും വൈദ്യുതിയും സർക്കാർ നൽകും എന്നായിരുന്നു കരാർ.
എന്നാൽ 5 വർഷമായിട്ടും അർഹരായവർക്ക് വീട് നൽകിയിട്ടില്ല. കാട് പിടിച്ച് കിടക്കുന്ന വീടുകൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. അതേസമയം അനുബന്ധ പ്രവർത്തികൾ പൂർത്തികരിക്കാൻ ഫണ്ടില്ലെന്നാണ് ഗുണഭോക്താക്കൾ ബന്ധപ്പെടുമ്പോൾ ജില്ലാ ഭരണകൂടം നൽകുന്ന മറുപടി. വീടുകൾ വാസയോഗ്യമാക്കി എത്രയും പെട്ടന്ന് നൽകണം എന്നാണ് ഗുണഭോക്താക്കൾ ഉയർത്തുന്ന ആവശ്യം.
Comments