ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം നൽകി രാഷ്‌ട്രപതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ലക്ഷ്യമിട്ടാണ് ഡിജിറ്റൽ പേഴ്‌സണൽ പ്രൊട്ടക്ഷൻ ഡാറ്റാ ബില്ലിന് അംഗീകാരം നൽകിയത്. ഈ ആഴ്ചയാണ് പാർലമെന്റിൽ ബില്ല് പാസായത്. വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുകയോ അല്ലെങ്കിൽ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 250 കോടി രൂപ വരെ പിഴ ചുമത്തുമെന്നും പുതിയ നിയമത്തിൽ പരാമർശിക്കുന്നു.
ഇതിന് പുറമേ ഉപയോക്തൃ ഡാറ്റ അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇത് സംരക്ഷിക്കുന്നതിൽ പൂർണ ഉത്തരവാദിത്തം ഉണ്ടെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം വ്യക്തിഗത വിവരങ്ങൾ ചോർന്നാൽ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിനെയും വ്യക്തിയെയും വിവരം അറിയിക്കണമെന്ന് പറയുന്നു. നിയമാനുസൃതം രക്ഷിതാക്കളുടെ സമ്മതപ്രകാരം മാത്രമേ കുട്ടികളുടെ വിവരങ്ങൾ പ്രൊസസ് ചെയ്യുവാൻ പാടുള്ളൂ.
രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് ശേഷം പത്ത് മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിച്ച് നിയമം പ്രാബല്യത്തിൽ വരുത്താനാകുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇനിമുതൽ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിലെ ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സ്ഥാപനങ്ങൾക്ക് രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യാനും ശേഖരിക്കാനും സാധിക്കുകയുള്ളു. 2022 നവംബറിലാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ആദ്യമായി അവതരിപ്പിക്കുന്നത്.
Comments