തൃശൂർ: എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐ ടി.ആർ ആമോദിനെതിരം പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികിൽ ഫോൺ ചെയ്യുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആമോദിന്റെ കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി സിഐ ടി.ജി ദിലീപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ മാസം 30-നാണ് പരാതിയ്‌ക്ക് ആസ്പദമായ സംഭവം. നെടുപുഴ പോലീസ് സ്‌റ്റേഷൻ പരിധിൽ വഴിയരികിൽ നിന്ന് ഫോൺ ചെയ്യുമ്പോഴാണ് ആമോദിനെ കസ്റ്റഡിയിലെടുത്തത്. സമീപത്ത് സംഘം ചേർന്ന് മദ്യപിക്കുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് നെടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്. പരിശോധനയിൽ മരക്കമ്പനിയിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു. ഇത് ആമോദ് അടക്കമുള്ളവർ മദ്യപിച്ച കുപ്പിയാണെന്ന് ആരോപിച്ചാണ് എസ്ഐയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ ആമോദിനെ സസ്പെൻഡ് ചെയ്തു.
ആദ്യം ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ നേരിയ അളവിൽ ആൽക്കഹോൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആമോദിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പോൾ മദ്യപിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയതായും വിവരം ഉണ്ട്. ആമോദിനെ ഒരു ദിവസത്തോളം കസ്റ്റഡിയിൽ വെയ്‌ക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തതായി ആമോദിന്റെ ഭാര്യയാണ് പരാതി നൽകിയത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിഐയ്‌ക്കെതിരായ അന്വേഷണം തുടരുകയാണ്. ആമോദിനെതിരെ എടുത്തത് കള്ളക്കേസാണെന്നാണ് സംസ്ഥാന, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Comments