സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. ഇന്ത്യയൊട്ടാകെ വിവിധ ആഘോഷ പരിപാടികൾക്കാണ് നടക്കുക. രാജ്യത്തിന്റെ പുരോഗതി വിളിച്ചോതി പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള 1,800 പേരെയാണ് ചെങ്കോട്ടയിലേക്ക് കേന്ദ്രം ക്ഷണിച്ചിരിക്കുന്നത്.
രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 76 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 76-ാം സ്വാതന്ത്ര്യ ദിനമാണോ 77-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്. ‘സ്വാതന്ത്ര്യ ദിനവും’ ‘സ്വാതന്ത്ര്യത്തിന്റെ വാർഷികവും’ തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ഈ ആശയക്കുഴപ്പം മാറ്റാവുന്നതെയുള്ളൂ.
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് അടിമത്ത ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് ഇന്ത്യ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീരന്മാരുടെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്ര്യയായി. തുടർന്ന് 1948 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഒന്നാം വാർഷികം നടന്നു. ആ കണക്കുകൂട്ടൽ പ്രകാരം 2023-ൽ ഇത് സ്വാതന്ത്ര്യത്തിന്റെ 76-ാം വർഷം കുറിക്കും.
ഈ വർഷം സ്വതന്ത്ര ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനമായിരിക്കും. സ്വാതന്ത്ര്യം ലഭിച്ചിട്ട് 76 വർഷം പൂർത്തിയായി. ഇക്കാരണത്താൽ വാർഷികം 76 ആയിരിക്കും. രാജ്യം സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15-നാണ് ആദ്യമായി പതാക ഉയർത്തിയത്. സാങ്കേതികമായി രാജ്യത്തിന്റെ ആദ്യ സ്വാതന്ത്ര്യദിനം ഈ ദിവസമായിരുന്നു. ഇതിനുശേഷം 1948 ഓഗസ്റ്റ് 15 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികവുമായിരുന്നു. ഇതനുസരിച്ച് 2023 ഓഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികവും 77-ാം സ്വാതന്ത്ര്യദിനവുമായിരിക്കും.
1947 ഓഗസ്റ്റ് 15 അർദ്ധരാത്രിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ 200 വർഷത്തിലേറെ സമയമെടുത്തു. 1947 ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യമായി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി. അതിനുശേഷം എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു.
Comments