തമിഴകത്തെ സൂപ്പർ സ്റ്റാർ എക്കാലവും രജനീകാന്ത് തന്നെയാണ്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നത്. ഭൈരവി എന്ന ചിത്രത്തിലാണ് സൂപ്പർസ്റ്റാർ എന്ന വിശേഷണം രജനിക്ക് ലഭിക്കുന്നത്. അന്നുമുതൽ ഇന്ന് വരെ തമിഴ് സിനിമാ പ്രേമികൾക്ക് സൂപ്പർ സ്റ്റാർ എന്നാൽ രജനീകാന്ത് തന്നെ. എന്നാൽ, രജനീകാന്തിന് ശേഷം ആരെന്ന ചോദ്യം കുറേ നാളുകളായി തമിഴ് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്. നടൻ വിജയിയെ രജനിക്ക് മേൽ പ്രതിഷ്ഠിക്കാൻ വിജയ് ഫാൻസ് ശ്രമിക്കുന്നുമുണ്ട്. ഇപ്പോഴിതാ, സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ സത്യരാജ്.
‘കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ജനങ്ങളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ്. പല പ്രമുഖ താരങ്ങൾക്കും വ്യത്യസ്തമായ വിശേഷണങ്ങളുണ്ട്. പക്ഷേ, ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്. അത് മറ്റാർക്കും നൽകാനാകില്ല. ത്യാഗരാജ ഭാഗവതർ, എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് എന്നിവർക്കെല്ലാം അവരവരുടെ വിശേഷണങ്ങളുണ്ട്. ഇതൊന്നും മറ്റൊരാൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കളുടെ വിശേഷണങ്ങൾ മാറ്റേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. എനിക്ക് എക്കാലവും രജനികാന്ത് തന്നെയാണ് സൂപ്പർസ്റ്റാർ’-സത്യരാജ് പറഞ്ഞു.
നേരത്തെ നടൻ പ്രഭുവും സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ചിരുന്നു. ‘എന്റെ അണ്ണൻ രജനീകാന്ത് ആണ് സൂപ്പർ സ്റ്റാർ. ബാക്കിയുള്ളവർ സൂപ്പർ ആക്ടേഴ്സ് ആണ്. വിജയ് വളർന്നു വരട്ടെ. ”അതേ ഇടത്തിൽ തന്നെ നിൽക്കാൻ കഴിയില്ല, ആരെങ്കിലും വരണം” എന്ന് രജനീകാന്ത് സർ തന്നെ പറഞ്ഞിട്ടില്ലേ. അദ്ദേഹം വഴി ഒരുക്കി നൽകിയിട്ടുണ്ട്. എന്നാൽ സൂപ്പർസ്റ്റാർ എന്നാൽ രജനീകാന്ത് തന്നെയാണ്. കുട്ടികളെല്ലാം നല്ല നടന്മാരായി ഈ പദവിയിലോട്ട് എത്തട്ടെ. വന്നാൽ സന്തോഷം. വിജയ് മാത്രമല്ലല്ലോ, അജിത്തും ഇവിടെ ഉണ്ട്. അവരെല്ലാവരും വരട്ടെ. തങ്ങളുടെ പ്രിയപ്പെട്ട നടൻ സൂപ്പർ സ്റ്റാർ ആകാൻ അവരവരുടെ ആരാധകർ ആഗ്രഹിക്കുന്നതല്ലേ’- എന്നായിരുന്നു പ്രഭുവിന്റെ പ്രതികരണം.
Comments