രവിശങ്കർ എഴുതുന്നു
ചെമ്പുടവ അഴിച്ചു വാനം കരിമ്പടമിട്ടു മൂടാൻ ഒരുമ്പെടുമ്പോഴാണ് സുവർണ ക്ഷേത്രാങ്കണത്തിൽ ഞങ്ങളെത്തുന്നത്. അതുവരെ നഗരം ചുറ്റിച്ച ടാക്സി ഡ്രൈവറുടെ സേവനം അവസാനിപ്പിച്ചു വാടക കൈമാറുമ്പോൾ ” എന്താവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതിയെന്നു ” ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു. പിന്നല്ല ” ക്യോം നഹി, ബിൽകുൽ ബിൽകുൽ ” എന്ന് രണ്ടു വട്ടം ഉപചാരം ചൊല്ലി അയാൾക്ക് പ്രത്യാശയ്‌ക്ക് വക നൽകി പറഞ്ഞയച്ചു…. മര്യാദ ഒട്ടും കുറയ്‌ക്കരുതല്ലോ…. അമൃതസർ പട്ടണത്തിൽ ആദ്യമായി ചെന്നിറങ്ങി തെക്കും വടക്കും നന്നായി വീക്ഷിച്ചതിൽ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങൾക്കുള്ള സൗന്ദര്യത്തിന്റെ നാലിലൊന്നുപോലും ഉള്ളതായി തോന്നിയില്ല. നഗരത്തിന്റെ യഥാ കാലങ്ങളിൽ നടത്തിപോരുന്ന പുനർക്രമീകരണത്തിന്റെ പദ്ധതി രൂപീകരിക്കുമ്പോൾ കലാഹൃദയമുള്ള ഒറ്റ ഒരാളും ഇല്ലാതെ പോയത് ദൗർഭാഗ്യം തന്നെ. ( എന്റെ മാത്രം തോന്നലാണോ? അങ്ങനെയെങ്കിൽ ക്ഷമിച്ചേക്കുക ). ഇപ്പറഞ്ഞതിനു ഒരു അപവാദമാണ് സുവർണ ക്ഷേത്ര പരിസരം. പ്രതി ദിനം പതിനായിരങ്ങൾ വന്നുപോകുന്ന ഈ തീർത്ഥാടന സ്ഥലത്തു മെച്ചപ്പെട്ട രീതിയിലുള്ള ക്രമീകരണങ്ങൾ ഉണ്ടെന്നു തോന്നി. മുംബൈയിലും ഡൽഹിലുമുള്ള ഗുരുദ്വാരകൾ പല തവണ സന്ദർശിച്ചതിന്റെ പരിചയ സമ്പത്ത് കൈമുതലായുള്ളതുകൊണ്ട് കൂടെ ഉള്ള സുഹൃത്തിനു വഴികാട്ടിയായി ഞാൻ മുൻപേ നടന്നു… Follow me.. ഗുരുദ്വാരകൾ ചെറുതോ വലുതോ ആയിക്കോട്ടെ ശിരസ്സ് തുണികൊണ്ട് മൂടികെട്ടി വേണം അകത്തു പ്രവേശിക്കാൻ ആദ്യത്തെ ചട്ടം അവനെ ധരിപ്പിച്ചുകൊണ്ട് മത ചിഹ്നം പതിപ്പിച്ച തുണികഷ്ണം വാങ്ങി ഞങ്ങൾ തലയിൽ ചുറ്റി.. ചെരുപ്പും ബാഗുമൊക്കെ സൗജന്യമായി സൂക്ഷിക്കുന്ന സ്ഥലത്തു ചെന്ന് പാദ രക്ഷകൾ സുരക്ഷിതമായി വച്ചു. സന്ദർശകരുടെ ഷൂസ് സൗജന്യമായി മിനുക്കി കൊടുക്കുന്നതുമുതൽ ഭക്ഷണം കഴിച്ച പാത്രം മോറാൻ വരെ സന്നദ്ധരായി സേവകർ എല്ലായിടവും ഉണ്ട്. വിസ്തൃതമായ സരസിനെ ചുറ്റി ശ്വേത ദുർഗ്ഗം പോലെ വെള്ള പൂശിയ കെട്ടിട സമുച്ചയങ്ങൾ നാലുപാടുമുണ്ട്. ഹർമന്ദിർ സാഹിബ് എന്ന ഈ സുവർണ ക്ഷേത്രത്തിന്റെ ദൃശ്യ ചാരുതയ്‌ക്കോ പാവനതയ്‌ക്കോ യാതൊരു കോട്ടവും വരാത്ത വിധമാണ് ഈ നിർമ്മിതികൾ. നാല് ദിക്കിലേയ്‌ക്കും വാതിലുകൾ തുറന്നിട്ട് നാനാജാതിമതസ്ഥരോടും ” കേറിവാടാ മക്കളെ ” എന്ന് പറഞ്ഞു ഇരു കൈയും നീട്ടി സ്വാഗതമരുളിയ ഗുരു അർജൻ ദേവിന്റെ സ്മരണയിൽ ഒരു പ്രവേശന ദ്വാരത്തിലൂടെ ഞങ്ങൾ അകത്തു കയറി. ഇലക്ട്രിക് ബൽബുകൾ കൂടി അകമ്പടിയുള്ള തടാക മധ്യത്തിൽ വെട്ടിത്തിളങ്ങുന്ന കാഞ്ചന ക്ഷേത്രത്തിന്റെ രാത്രി കാഴ്ച ചൊല്ക ദുശ്ശകം. ഇടനാഴിയിൽ തന്നെ നിന്ന് കുറേ നേരം അത് കണ്ടു. അമൃത സരസു വിശ്വാസികൾക്ക് ഒരു പുണ്യ തീർത്ഥമാണ്. രോഗ നിവാരണത്തിനും മറ്റുമായി ഈ തീർത്ഥം സേവിക്കുന്നവരും ഇവിടെ കുളിക്കുന്നവരും അനവധിയാണ്. പണ്ടെങ്ങോ ഒരു കുഷ്ഠരോഗിക്ക് രോഗമുക്തിയുണ്ടായതിന്റെ സാക്ഷ്യം വിളംബരം ചെയ്തുകൊണ്ട് ഒരു ബർ മരം അകത്തളത്തിൽ നിൽപ്പുണ്ട്. രോഗശമനം ഉണ്ടായ വ്യക്തി അതിനു ചുവട്ടിലാണ് വിശ്രമിച്ചതത്രേ. ഇതുകൂടാതെ രണ്ടു മരങ്ങൾ കൂടി അകത്തളത്തിൽ സംരക്ഷിക്കപ്പെടുന്നു.
കുളത്തിന് നടുവിലേക്കുള്ള ക്ഷേത്രം സന്ദർശിക്കുന്നതിനുള്ള നീണ്ട പാത നിറഞ്ഞു തിങ്ങിയിരിക്കുന്നതു ദൂരെ നിന്ന് തന്നെ കണ്ടു. ഇടനാഴിയിലൂടെ നടന്നു നീങ്ങവേ ഹർമന്ദിർ സാഹിബിനെ കുറിച്ചും സിഖ് ഗുരുക്കന്മാരെ കുറിച്ചും ഞാൻ സുഹൃത്തിനോട് വാചാലനായി.. സാധാരണയായി സംസാരിച്ചു കുറേ ആകുമ്പോൾ ‘ കത്തി താഴെ ഇടാൻ ‘ പറയാറുള്ള സുഹൃത്ത് അന്നെന്തോ നല്ലൊരു ശ്രോതാവായി കൂടെ നടന്നു….
സിഖ് മതത്തിലെ നാലാമത്തെ ഗുരു രാംദാസാണ് ഈ സരസ്സ് നിർമ്മിക്കുന്നതു. അദ്ദേഹം ദിവംഗതനായപ്പോൾ ഇളയ പുത്രനായ അർജൻ ദേവിനെ പിൻഗാമിയാക്കി. അതിനു മുൻപ് വരെയുള്ള ഗുരുക്കന്മാർ സ്വ പുത്രന്മാരെയായിരുന്നില്ല പിൻഗാമികൾ ആക്കിയിരുന്നതു. അർജൻ ദേവിന്റെ ഈ സ്ഥനാരോഹണം ചിലരിലെങ്കിലും ആശങ്ക പടർത്തും എന്നതുകൊണ്ട് തത്സ്ഥാനത്തിരിക്കാൻ ഏറ്റവും യോഗ്യത അന്ന് അർജൻ ദേവിന് തന്നെ ആയിരുന്നു എന്നത് നിർവിവാദ പരമായി അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരുന്നു. സിഖ് മതത്തിന്റെ പരിശുദ്ധ ഗ്രന്ഥമായ ‘ ആദി ഗ്രന്ഥം ‘ ക്രോഡീകരിക്കുകയും മെച്ചപ്പെട്ട കാവ്യ സുമങ്ങളാൽ അത് കൂടുതൽ അലങ്കരിക്കുകയും ചെയ്തു. പിതാവ് നിർമ്മിച്ച പാവന സരസിനു നടുവിൽ ‘ ഹർമന്ദിർ സാഹിബ് ‘ നിർമ്മിക്കുന്നതും അർജൻ ദേവാണ്. ഇതിനു തറക്കല്ലിടുന്നതിനു ആക്കാലത്തെ പ്രസിദ്ധ സൂഫി വര്യനായിരുന്ന ‘ മിയാൻമീറിനെ ‘ ആണ് തെരെഞ്ഞെടുത്തത്. ഏതാനും സംവത്സരങ്ങൾ നീണ്ട നിർമ്മാണ വേലയിൽ മേൽനോട്ടം വഹിച്ചിരുന്നത്, സിഖ് ഗുരുക്കന്മാരുടെ സ്ഥാനദാന ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചു പോന്നിരുന്ന ഹിന്ദു പുരോഹിതൻ ‘ ഭായി ബുദ്ധ ‘ ആയിരുന്നു.. ആ സമയങ്ങളിൽ അദ്ദേഹം വിശ്രമിച്ചിരുന്നതു ബർ മര തണലിലായിരുന്നു. ‘ ബർ ബുദ്ധ ‘ എന്ന പേരിൽ അകത്തു ഇന്നും ആ മരം സംരക്ഷിക്കപ്പെടുന്നു.
സുവർണ ക്ഷേത്രത്തിനു അകത്തു പ്രവേശിക്കാനുള്ള വരിയിൽ സ്ഥാനം പിടിച്ചു.. ഗുരു ഗ്രന്ഥ സാഹിബ് പാരായണം ചെയ്യുന്നത് കേൾക്കാനുണ്ട്… കേട്ടിട്ട് എന്തു മനസ്സിലായിട്ട?… ഇടയ്‌ക്ക് ‘ കബീർ.. കബീർ..’ എന്ന് കേൾക്കുന്നത് മനസ്സിലാക്കി സുഹൃത്ത് എന്നോട് ചോദിച്ചു “അല്ല കബീർദാസിനെ തന്നെ അല്ലേ… ഈ പറയുന്നത്.. ” ഗുരു ഗ്രന്ഥ സാഹിബിന്റെ പഠനങ്ങളിൽ ചിലതു എപ്പോഴോ വായിച്ചിട്ടുള്ളതിന്റെ നേരിയ ഓർമ്മയിൽ ഞാൻ പറഞ്ഞു ” അതായിരിക്കണം “…
1604 ൽ ഹർമന്ദിർ സാഹിബിന്റെ പണി പൂർത്തിയായി അതിൽ അർജൻ ദേവ് ‘ ആദി ഗ്രന്ഥം ‘ സ്ഥാപിച്ചു. സിഖ് ഗുരുക്കന്മാരിലെ പത്താമത്തെ ഗുരു ഗോവിന്ദ് സിംഗ് അടുത്ത ഗുരുവായി പ്രഖ്യാപിച്ചത് ‘ ഗുരു ഗ്രന്ഥ സാഹിബിനെയാണ്….. ഗുരു നാനാക് ദേവ്, അദ്ദേഹത്തിന് ശേഷം ഗുരുവായ അംഗത്, മൂന്നാമത്തെ ഗുരു അമർദാസ്, നാലാമത്തെ ഗുരു അമർദാസിന്റെ മരുമകൻ രാം ദാസ് എന്നിവരുടെ ഗുരുവാണികൾ ഏറ്റവും ഭംഗിയായി ഗുരു അർജൻ ദേവ് ക്രമീകരിച്ചു.. അതിനു പുറമേ കവന വൈഭവ സമൃദ്ധി ഉണ്ടായിരുന്നു അദ്ദേഹം അവർ രചിച്ചതിൽ കൂടുതൽ ചമച് ആദി ഗ്രന്ഥത്തിൽ ചേർത്ത്. ഇതു കൂടാതെ സന്ത് കവി കബീർദാസിന്റെ വാണികൾ, രാമ ഭക്തനും ചെരുപ്പുക്കുത്തിയും സന്തുകളിൽ പ്രഥമനുമായിരുന്ന രവിദാസിന്റെ പ്രബോധനങ്ങൾ, വൈഷ്ണവ അദ്വൈതി ആയ നാമദേവന്റെ മറാത്തി കവനങ്ങൾ, സൂഫി വര്യനായിരുന്ന ഷെയ്ഖ് ഫാരിദിന്റെ കാവ്യങ്ങൾ, ബംഗാളിലെ ജയദേവ കവിയുടെ ഗീതികൾ, കൃഷ്ണ ഭക്തകവി സൂര്ദാസിന്റെ ഈരടികൾ തുടങ്ങി… പല ദാര്ശനിക മണ്ഡലങ്ങളിൽ പ്രചുര പ്രചാരം ഉണ്ടായിരുന്ന പ്രബോധനങ്ങളുടെ സഞ്ചയം ഇതിലുണ്ട്. ഗുരു ഗോവിന്ദ് സിങ്ങുകൂടി ആദി ഗ്രന്ഥം ക്രോഡീകരിച്ചിട്ടുണ്ട്. ഒൻപതാമത്തെ ഗുരുവായ തേജ് ബഹദൂറിന്റെ വാണികൾ കൂടി ഇതിൽ അദ്ദേഹം ഉൾപ്പെടുത്തി.
നീങ്ങി നീങ്ങി ഒടുവിൽ കാഞ്ചന ഗേഹം പൂകി, ആദി ഗ്രന്ഥവും ഉടവാളും കണ്ടു വന്ദിച്ചു പുറത്തിറങ്ങി. വീണ്ടും കുളക്കരയിലെ ഇടനാഴിയിൽ തിരിച്ചെത്തി കുളത്തിന് ചുറ്റും നടക്കാമെന്നു വിചാരിച്ചു. പ്രദക്ഷിണം തുടരുമ്പോൾ ദൃഷ്ടി കേന്ദ്രീകരിച്ചിരുന്നത് സുവർണ ക്ഷേത്രത്തിൽ തന്നെയായിരുന്നു. ഹൈന്ദവ ഇസ്ലാം ആരാധനസ്ഥാനങ്ങളുടെ മാതൃക സമ്മിശ്രമാക്കി രൂപപ്പെടുത്തിയിരിക്കുന്ന ഹർമന്ദിർ സാഹിബ് സുവർണ ക്ഷേത്രം എന്നറിയപ്പെട്ടു തുടങ്ങുന്നത് രാജ രഞ്ജിത്ത് സിംഗ് ക്ഷേത്രത്തിനു സ്വർണാവരണം തീർക്കുന്നതോടുകൂടിയാണ്. അദ്ദേഹത്തിന്റെ കാല ശേഷവും കൂടുതൽ സ്വർണം പൂശി പുണരുദ്ധാരണം നടന്നിട്ടുണ്ട്. ഇന്നിപ്പോൾ 750 കിലോയോളം സ്വർണമാണ് ഹർമന്ദിർ നിർമിതിയിലുള്ളതു.
1604 ൽ ഹർമന്ത്റിന്റെ പണി പൂർത്തിയാക്കി ആരാധ്യയോഗ്യമാക്കിയ ശേഷം രണ്ടു വർഷം കൂടി മാത്രമേ ഗുരു അർജൻ ദേവ് ഈ ഭൂമിയിലുണ്ടായിരുന്നുള്ളു. മുഗൾ ചക്രവർത്തി ജഹാഗീറുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ തീവ്രമായതോടുകൂടി അദ്ദേഹം തുറുങ്കിൽ അടയ്‌ക്കപ്പെടുകയും ക്രൂരമായ പീഡനമുറകൾക്കൊടുവിൽ അദ്ദേഹത്തെ നദിയിൽ മുക്കി കൊല്ലുകയുമായിരുന്നു. അക്ബർ ചക്രവർത്തിക്ക് സിഖ് ഗുരുവായിരുന്ന അമർദാസിനോട് അങ്ങേയറ്റം മതിപ്പുണ്ടായിരുന്നെങ്കിലും ജഹാമ്ഗീർ ഇവരോട് ഇടയുന്നതിനുണ്ടായ കാരണങ്ങൾ അധികവും വ്യക്തിപരം ആയിരുന്നില്ല എന്നാണ് കരക്കമ്പി. ഗുരു അർജൻ ദേവിന്റെ പ്രഭാവത്താൽ ഒട്ടേറെ പേർ ഗുരുവിന്റെ പാത സ്വീകരിച്ചത് യാഥാസ്ഥിതീക മത വിശ്വാസികൾക്ക് അസ്വസ്ഥത ഉണ്ടാക്കി, അർജൻ ദേവിനോടുള്ള മതിപ്പു കെടുത്താൻ ആവുന്നത്ര അവർ ജഹാമ്ഗീറിന്റെ കാത് തിന്നു. പോരാത്തതിന് മുഗൾ ദിവാനായിരുന്ന ഭായ് ചന്തിന്റെ പുത്രിയും അർജൻ ദേവിന്റെ മകനും തമ്മിലുള്ള വിവാഹം ഒന്നും രണ്ടും പറഞ്ഞു കലപില ആയി മുടങ്ങി. ദിവാൻ ഭായ് ചന്ദു ജഹാമ്ഗീറിന്റെ അടുക്കൽ പരാതിയുമായി ചെന്നു. അത് ആദ്യം വക വച്ചില്ലെങ്കിലും മുഗൾ വിരോധിയായ ഖുശ്രീവ് രാജകുമാരനു അർജൻ ദേവ് ആദിത്യമരുളിയത് പുള്ളിയെ വല്ലാണ്ട് കോപകുലനാക്കി. തുടർന്ന് തുറുങ്കിൽ അടയ്‌ക്കപ്പെട്ട അർജൻ ദേവിനെ ഭായ് ചന്ദുവിന്റെ നേതൃത്വത്തിൽ ക്രൂരമായ ദേഹ പീഡങ്ങൾക്ക് വിധേയനാക്കി കൊന്നുകളയുകയായിരുന്നു. ഇങ്ങനെ ഒരു രക്ത സാക്ഷി സിഖ് മതത്തിലുണ്ടായതിൽ പിന്നെ ആറാമതായി ഗുരുസ്ഥാനം ഏൽക്കുന്ന ഹർ ഗോവിന്ദ് സിംഗ് സിഖ് കാർക്ക് നേരെ ഉണ്ടാകുന്ന ഏതാ ആക്രമണത്തെയും ചെറുത്തെ മതിയാകു എന്നുറച്ചു ആത്മീയ കാര്യങ്ങൾക്കൊപ്പം ആയുധപരിശീലനങ്ങൾക്കും കായിക അഭ്യാസങ്ങൾക്കും പ്രാധാന്യം കൊടുത്തു… ചെറുത്തു നിൽപ്പിനായുള്ള അഭ്യാസം അത്രയേ ഗുരു ഉദ്ദേശിച്ചുള്ളൂ..ഇരുപതാം നൂറ്റാണ്ടാകുമ്പോൾ അഭ്യാസങ്ങളുടെ സ്വഭാങ്ങൾക്ക് ഗുരു കൽപ്പിക്കാത്ത മാനങ്ങളൊക്കെ കൈവന്നു… പാവനമായ ഗുരുദ്വാര രക്ത കലുഷിതമായ സംഘട്ടനങ്ങൾക്ക് വേദിയായ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ…. തല്ക്കാലം നയനാനന്ദകരമായ കാഴ്ചകൾ കണ്ടു നടക്കുമ്പോൾ കറുത്ത അധ്യായങ്ങൾ തുറന്നു വയ്‌ക്കാൻ തീരെ മനസ്സ് വന്നില്ല …. പാതിരാവു ആകും മുന്നേ ആ പരിസരം ഒഴിഞ്ഞേ മതിയാകു… ഹൃദയത്തിൽ സുവർണ ശോഭയാൽ നിറയുന്ന ഹർമന്ത്റിന്റെ കാഴ്ചകളിൽ ചിലപ്പോൾ ആ ചരിത്രത്തിന്റെ സ്മരണകൾ കരി പടർത്തിയേക്കും……
പകൽകാഴ്ചകൾക്കായി അടുത്ത ദിവസം പ്രഭാതത്തിലും സുവർണ ക്ഷേത്രത്തിലെത്തി….
എഴുതിയത്
രവിശങ്കർ
Comments