ന്യൂഡൽഹി: ജി20 ഉച്ചകോടിക്കൊരുങ്ങി രാജ്യതലസ്ഥാനം. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വിമാനത്താവളത്തിലും വിദേശ പ്രതിനിധിക്കുള്ള താമസ സ്ഥലങ്ങളിലും പ്രഗതി മൈതാനിലും പ്രത്യേക സുരക്ഷാ പരിശോധനകൾ നടന്നു.
നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ബോംബ് സ്കോഡിന്റെയും, ഫോറൻസിക് വിഭാഗത്തിന്റെയും പ്രത്യേക സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പരിശോധന. ഉച്ചകോടിയുടെ പ്രധാന വേദിയായ പ്രഗതി മൈതാനിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിനിധികളെ എത്തിക്കുന്നതിന്റെ റിഹേഴ്സൽ പോലീസ് നടത്തി.
സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 450 ദ്രുതകർമ്മ സംഘങ്ങളെ നിയോഗിക്കും. ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളും നഗരത്തിൽ വിന്യസിക്കും. ഉച്ചകോടി വേദിയ്ക്ക് പുറമെ, പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകൾ, യാത്രാപാതകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടാകും. 50 അത്യാധുനിക ആംബുലൻസ്, അഗ്നിരക്ഷാസേനാ യൂണിറ്റുകളും സജ്ജമാകും.
അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ചുമതല ഡൽഹി ലെഫ്.ഗവർണർ വി.കെ.സക്സേനയ്ക്കാണ് നൽകിയിട്ടുള്ളത്. സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ പൊതു അവധി നൽകിയിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണവുമുണ്ടാകും.
അതേസമയം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. യൂറോപ്യൻ യൂണിയനിലേതുൾപ്പടെ നാല്പത് രാജ്യങ്ങളുടെ ഭരണാധികാരികളും, നയതന്ത്ര പ്രതിനിധികളുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.
Comments