ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ പ്രക്രിയ ഇന്ന് നടക്കാനിരിക്കെ ഐഎസ്ആർഒയ്ക്ക് മുന്നിലുള്ളത് വാനോളം ലക്ഷ്യങ്ങൾ. സൗരാന്തരീക്ഷത്തിന്റെ പുറംപാളിയായ കൊറോണയെ കുറിച്ചുള്ള വിവരങ്ങൾ ഉപഗ്രഹത്തിൽ നിന്നും ജനുവരിയിൽ ലഭിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ ക്രോഡീകരിക്കുന്നതിനായി ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് സജ്ജമായി കഴിഞ്ഞു.
ഉപഗ്രഹത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് നിർമ്മിച്ചത് ഐഐഎയുടെ ഹോസ്കോട്ടെയിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജിയായിരുന്നു. എംജികെ മേനോൻ ലാബിലായിരുന്നു നിർമ്മാണം. ലഗ്രാഞ്ച് പോയിന്റിൽ നിന്നും കൊറോണയുടെ ചിത്രങ്ങൾ 24 മണിക്കൂറും തുടർച്ചയായി പകർത്തുക എന്നതാണ് വിഎൽഇസിയുടെ പ്രധാന ദൗത്യം. 190 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്.
പ്രതിദിനം 1,440 ചിത്രങ്ങളാകും ഇത് ഭൂമിയിലേക്ക് അയക്കുക. ഹൈക്വാളിറ്റി ചിത്രങ്ങളായിരിക്കും ഇവ. ഇതുവരെ ലഭിച്ച കൊറോണയുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാകും ഇതെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ പ്ലാസ്മ അവസ്ഥയിലുള്ള കൊറോണ വലിയ തോതിലാണ് വാതകങ്ങളും ദ്രാവങ്ങളും പുറന്തള്ളുന്നത്. ഇവ ബഹിരാകാശ കാലാവസ്ഥയെ തകിടം മറിക്കുന്നതിനും ഭൗമാന്തരീക്ഷത്തിലെത്തി ഭൂകാന്തിക കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിനും ഉപഗ്രഹങ്ങൾക്ക് തകരാറുകൾ വരുത്താനും കാരണമാകുന്നു. ഇതിനെ കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക അൽഗോരിതം ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷൻ സയൻസസുമായി സഹകരിച്ച് ഐഐഎ വികസിപ്പിച്ചിട്ടുണ്ട്.
നാസയുടെയോ ഈസയുടെയോ സൗരദൗത്യങ്ങളിൽ ഇത്തരത്തിലൊരു പഠനം ഇതുവരെ നടന്നിട്ടില്ല. കൊറോണയെ നിരീക്ഷിക്കുന്നതിനായുള്ള സ്പെക്ട്രോസ്കോപിക് സംവിധാനവും വിഇഎൽസിയുടെ ഭാഗമാണ്. സൂര്യന്റെ പ്രതലത്തിനോട് അടുത്ത് നിൽക്കുന്ന ഫോട്ടോസ്ഫിയറിലെ താപനില 5,000 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ കൊറോണയുടേത് 10 ലക്ഷം ഡിഗ്രി സെൽഷ്യസാണ്. സൂര്യന്റെ തിളക്കമാർന്ന പ്രകാശത്തിന് കീഴിലായി കൊറോണ മറഞ്ഞിരിക്കുകയാണ്. ഇതിനാൽ തന്നെ സൗരജ്വാലകൾ, ഹൈഡ്രജൻ സ്ഫോടനങ്ങൾ, ഊർജ്ജം പുറന്തള്ളൽ എന്നീ പ്രതിഭാസങ്ങൾക്ക് മതിയായ ശാസ്ത്ര വിശദീകരണങ്ങളില്ല.
Comments