ന്യൂഡൽഹി: പാക്- ചൈന അതിർത്തിയിൽ വ്യോമസേനയുടെ ശക്തിപ്രകടനം ഇന്ന് ആരംഭിക്കും. ‘തൃശൂൽ’ എന്ന് പേരിട്ട അഭ്യാസപ്രകടനങ്ങൾ പത്ത് ദിവസം നീണ്ടുനിൽക്കും. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് വ്യോമസേനയുടെ കരുത്ത് പ്രകടിപ്പിക്കുന്ന ത്രശൂൽ സംഘടിപ്പിക്കുന്നത്. ലഡാക്ക്, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ എന്നിവ ഉൾപ്പെടുന്ന വടക്കൻ സെക്ടറിലാണ് പ്രധാനമായും പരിശീലന അഭ്യാസങ്ങൾ നടക്കുക.
റഫാൽ, മിഗ്, സുഖോയ് വിമാനങ്ങളും അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമാകും. ഗരുഡ് കമാൻഡോകളും അഭ്യാസത്തിൽ പങ്കെടുക്കും . അതിർത്തിയിൽ നിരീക്ഷണം നടത്തുന്ന ആളില്ലാ വിമാനങ്ങളുടെ മികവും ഇതോടൊപ്പം പരിശോധിക്കും. അതിർത്തിയിൽ പാകിസ്താനും ചൈനയും ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് കൂടിയാകും ‘ത്രിശൂൽ’
ഒക്ടോബർ-നവംബർ മാസങ്ങളിൽ ‘തരംഗ് ശക്തി’ എന്ന പേരിൽ ഒരു മൾട്ടി-ലാറ്ററൽ അഭ്യാസം നടത്താൻ വ്യോമസേന പദ്ധതിയിടുന്നുണ്ട്. യുദ്ധവിമാനങ്ങൾ, സൈനിക ഗതാഗത വിമാനങ്ങൾ, എയർബോൺ മുന്നറിയിപ്പ് ആൻഡ് കൺട്രോൾ സിസ്റ്റം എന്നിവയുടെ പങ്കാളിത്തവും ഇതിലുണ്ടാകും. ആറ് രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനകൾ പരിപാടിയിൽ പങ്കെടുക്കും, മറ്റ് നിരവധി പേർ നിരീക്ഷകരായി എത്തും. യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ വ്യോമസേനയും തരംഗ് ശക്തിയിൽ അണിനിരക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.















