ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം വരുന്നു. ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് പുതിയ സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രതീഷ് രഘുനന്ദനാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിൽ മലയാളത്തിലേയും തമിഴിലേയും വന്‍ താരനിര തന്നെ അണിനിരക്കുന്നു. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിലാണ് പ്രധാനമായും നടന്നത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാൽ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് കട്ടപ്പനയ്‌ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് വന്‍ സെറ്റ് തന്നെയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് ആണ് സെറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റര്‍മാരായ രാജശേഖരന്‍, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും സിനിമയിലുണ്ടാകും. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.
സിനിമയിൽ അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌സുകളും സിനിമയില്‍ അണിനിരക്കുന്നു.















