പാലക്കാട്: ആർഎസ്എസ് കാര്യകർത്താവായിരുന്ന പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും പിഎഫ്ഐ നേതാവുമായ യാസർ അറഫാത്ത് മരിച്ചു. ആറ് മാസത്തോളമായി കൊച്ചി എൻഐഎ കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു. ഇതിനിടെയാണ് ഹൃദയസംബന്ധമായ അസുഖം മൂർച്ഛിച്ച് മരണം സംഭവിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആദ്യം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യാസർ അറഫാത്തിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ കുറിപ്പിൽ പറയുന്നത്.
ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ പ്രതിപ്പട്ടികയിലുളള രണ്ടാമത്തെയാണ് മരിക്കുന്നത്. മറ്റൊരു പ്രതിയായ നിസാർ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ ക്യാൻസർ മൂർച്ഛിച്ച് മരണമടഞ്ഞിരുന്നു.















