ന്യൂഡൽഹി: 2023-ലെ ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകരുമായാണ് പ്രധാനമന്ത്രി സംവദിച്ചത്. നാളെ രാഷ്‌ട്രപതി ദ്രൗപദി മുർമു പുരസ്‌കാരം കൈമാറാനിരിക്കെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം അദ്ധ്യാപകർക്ക് ലഭിച്ചത്.
കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ കൈമാറുന്നത്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചാണ് ദേശീയ അദ്ധ്യാപക ദിനമായി രാജ്യം ആഘോഷിക്കുന്നത്. എല്ലാ വർഷവും ഈ ദിനത്തിലാണ് അദ്ധ്യാപക പുരസ്‌കാരം നൽകുക.
അർപ്പണബോധത്തിലൂടെയും പ്രയത്നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക അവാർഡിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. സർട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാർഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാർഡ്. 50 സ്‌കൂൾ അദ്ധ്യാപകർ, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകർ, വികസന-സംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകർ എന്നിവരാണ് ഈ വർഷത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് അർഹരായത്.
Comments