തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിക്കാത്തത് കൊണ്ടാണ് നിപ ആവർത്തിച്ച് വരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുകൾ എടിത്തില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘നിപ വരാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കണമായിരുന്നു. ഇത് യാതൊന്നും നടന്നില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വീണ്ടും വരാൻ കാരണമെന്നത് വ്യക്തമാണ്. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്്’.
‘എൻഎച്ച്എമ്മിന്റെ ആരോഗ്യപ്രവർത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. 1967-ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴും ഉള്ളത്. ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകാനുള്ള പ്രധാന കാരണം’.
‘2018-ൽ നിപ ആദ്യമായി വന്നപ്പോൾ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയിൽ എത്താത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. പരിശോധനയിൽ കാലതാമസം ഉണ്ടാവാതിരിക്കാൻ കേരളത്തിൽ വൈറോളജി ലാബുകൾ ആവശ്യമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഇന്നും പരിശോധനാഫലം ലഭിക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണ്’
മഹാമാരി നാടിനെ അക്രമിക്കുമ്പോഴും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാനത്തെ മന്ത്രിമാർ. നിപ സ്ഥിരീകരണത്തിന് പൂനെ ലാബിലെ ടെസ്റ്റ് നിർബന്ധമാണെന്ന് ഐസിഎംആർ മാർഗനിർദ്ദേശങ്ങളിൽ എവിടെയും പറയുന്നില്ല. എന്നാൽ സംസ്ഥാന ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. നിപ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണവും ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments