ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് സൂചന ലഭിച്ച ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. മേഖലകളിൽ ഐഎസിന്‌റെ സിറിയ, ഇറാഖ് കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന കേന്ദ്രങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തൽ.
ഐഎസ്‌ഐഎസ് തൃശൂർ മൊഡ്യൂൾ കേസിലെ പ്രതിയായ സെയ്ദ് നബീൽ അഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റെയ്ഡ് നടത്താനുള്ള നീക്കം. ഭീകരസംഘടന ഒളിപ്പിച്ചുവച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനായി ശ്രമം നടക്കുന്നുണ്ടെന്ന വിവരവും എൻഐഎയ്‌ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രാവിലെ ആറ് മണിയോടെയാണ് കോയമ്പത്തൂരിലെ 23ഉം ചെന്നൈയിലെ മൂന്നും ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡിഎംകെ കൗൺസിലർ മുബഷിറയുടെ വീട്ടിലും റെയ്ഡ് നടന്നതായി വിവരമുണ്ട്. കോയമ്പത്തൂരിലെ 82-ാം വാർഡ് കൗൺസിലറാണ് മുബഷിറ. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ഐഎസ് പദ്ധതിയിട്ട വിവരവും എൻഐഎയ്‌ക്ക് ലഭിച്ചു.
Comments