തിരുവനന്തപുരം: പോലീസ് സേവനത്തിനുള്ള നിരക്ക് കൂട്ടി ആഭ്യന്തര വകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾക്ക് മുതൽ പോലീസ് നായയ്‌ക്കും വയർലെൻസ് സെറ്റിനുള്ള വാടകയടക്കം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. 7280 രൂപ നൽകിയാൽ പോലീസ് നായയെ ഒരു ദിവസത്തേക്ക് വാടകയ്‌ക്ക് ലഭിക്കും. വയർലെസ് സെറ്റൊന്നിന് 2425 രൂപയാണ് നൽകേണ്ടത്. സ്വകാര്യ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിട്ടുകിട്ടുന്നതിനുള്ള ഫീസ് നിരക്കും വർധിപ്പിച്ചു.
മുൻപ് പണം നൽകാതെ ലഭിച്ചിരുന്ന പല സേവനങ്ങൾക്കും പ്രത്യേക ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് ലഭിക്കേണ്ട ജനറൽ ഡയറി, എഫ്.ഐ.ആർ., പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയ ഒരോന്നും ലഭിക്കാൻ ഇനി 50 രൂപ വീതം നൽകണം. ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട രേഖകൾക്ക് മുൻപ് പണം നൽകേണ്ടതില്ലായിരുന്നു.
വിദേശത്തു ജോലിയിൽ പ്രവേശിക്കുന്നതിനുമൊക്കെ ആവശ്യമായി വരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് നേരത്തേ 555 രൂപയുണ്ടായിരുന്നത് 610 രൂപയായി ഉയർത്തി. ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലാമെങ്കിൽ 2000 രൂപയും സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിലാണെങ്കിൽ 10,000 രൂപയും അടയ്‌ക്കണം. പോലീസിൽ നൽകുന്ന അപേക്ഷയ്‌ക്കൊപ്പമാണ് തുക നൽകേണ്ടത്.
സ്വകാര്യ ആവശ്യത്തിന് സി.ഐ.യെ പകൽ നാലുമണിക്കൂർ വിട്ടുകിട്ടുന്നതിന് 3340 രൂപയും രാത്രിയിലെങ്കിൽ 4370 രൂപയും നൽകിയാൽ മതി. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഇതിലും കുറഞ്ഞ നിരക്കാണ് ഈടാക്കുക. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെ ലഭിക്കാനാണ് ഈ ഫീസ് നൽകേണ്ടത്. പോലീസ് വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് വിട്ടുകിട്ടുന്നതിനുള്ള വാടകയും കൂട്ടി. മൈക്ക് ലൈൻസൻസിനുള്ള ഫീസിനത്തിൽ 15 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് 610 രൂപ ഫീസടയ്‌ക്കണം. സംസ്ഥാനത്താകെ മൈക്ക് പ്രചരണത്തിന് നേരത്തേ 5515 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ പുതുക്കിയ നിരക്ക് പ്രകാരം ഇത് 6070 രൂപയാക്കി.
ഡിഎൻഎ സാമ്പിൾ പരിശോധന നിരക്കും കൂട്ടിയിട്ടുണ്ട്. സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡി.എൻ.എ. സാമ്പിളുകളുടെ പരിശോധനയ്‌ക്ക് 24,255 രൂപയാക്കി വർധിപ്പിച്ചു.
ഇന്ധനത്തിന് പണം അനുവദിക്കാത്തതിനാൽ പോലീസ് വാഹനങ്ങൾ കട്ടപ്പുറത്താകുന്ന സംഭവങ്ങൾ വർധിച്ച് വരുന്നതിനിടയിലാണ് നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ വരുന്നത്. പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ നിരക്ക് വർധന സഹായകരമാകുമെന്നാണ് ആഭ്യന്തര വകുപ്പ് കരുതുന്നത്.
















Comments