തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയായി. ട്രയൽ റൺ വിജയകരമെന്ന് അധികൃതർ അറിയിച്ചു. ഏഴര മണിക്കൂറുക്കൊണ്ടാണ് ട്രെയിൻ കാസർകോട് എത്തിയത്. ഇന്നലെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച ട്രെയിൻ 11.35ന് കാസർകോടെത്തി.
ഇന്നലെ പുലർച്ചെ ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലെത്തിയ ട്രെയിൻ പിറ്റ്‌ലൈനിലെത്തിച്ച് പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷമാണ് 4.05ന് ട്രയൽ റൺ ആരംഭിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടാം ട്രയൽ റൺ നടത്തും. തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം വീണ്ടും ട്രെയിൻ കാസർകോടെയ്‌ക്ക് തിരിക്കും. തുടർന്ന് ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷം 2ാം വന്ദേഭാരത് സർവ്വീസ് ആരംഭിക്കും.
കാസർകോട് നിന്ന് സർവ്വീസ് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ,തൃശ്ശൂർ,എറണാകുളം ജംഗ്ഷൻ,ആലപ്പുഴ,കൊല്ലം തുടങ്ങിയ സ്‌റ്റോപ്പുകൾക്ക് ശേഷമാണ് തിരുവനന്തപുരത്തെത്തുക. കാസർകോട് നിന്ന് തിരുവനന്തപുരം വരെ 8 മണിക്കൂർ അഞ്ചുമിനിറ്റും, തിരുവനന്തപുരം-കാസർകോട് യാത്രയ്‌ക്ക് 7 മണിക്കൂർ 50 മിനിറ്റായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. എട്ട് കോച്ചുകളാണ് പുതിയ വന്ദേഭാരത് ട്രെയിനിനുള്ളത്.















