ബോഡേലി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നൽകാനായതിൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പേരിൽ വീടില്ല, എന്നാൽ തന്റെ സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെയാണ് വീട്ടുടമസ്ഥരാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി, വനവാസി സമുദായം ഭൂരിപക്ഷമുള്ള ബോഡേലി പട്ടണത്തിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 5,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
‘നിങ്ങളോടൊപ്പം സമയം ചെലവഴിച്ചത് മുതൽ, പാവപ്പെട്ട ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ എനിക്ക് നന്നായി അറിയാം. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഞാൻ സംതൃപ്തനാണ്, കാരണം എന്റെ സർക്കാർ രാജ്യത്തുടനീളമുള്ള ജനങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചു. മുൻ സർക്കാരുകളിൽ നിന്നും വ്യത്യസ്തമായി പാവപ്പെട്ടവർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. പാവപ്പെട്ടവർക്കുള്ള വീട് എന്നത് ഞങ്ങൾക്ക് വെറും സംഖ്യ അല്ല. പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് അവരെ ഉയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം’.
‘പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ വീടുകൾ നിർമ്മിക്കുന്നു, അതും ഇടനിലക്കാർ ഇല്ലാതെ. ലക്ഷക്കണക്കിന് വീടുകൾ ഞങ്ങളുടെ സ്ത്രീകളുടെ പേരിൽ നിർമ്മിച്ച് രജിസ്റ്റർ ചെയ്തു. എനിക്ക് എന്റെ പേരിൽ വീടില്ലെങ്കിലും എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമകളാക്കി. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഗാന്ധിനഗറിലെ ‘വിദ്യാ സമീക്ഷ കേന്ദ്ര’ത്തിൽ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ സന്ദർശിച്ചത് മതിപ്പുളവാക്കി. ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു’- പ്രധാനമന്ത്രി പറഞ്ഞു.