പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഇത്തവണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. 2023-24 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. കേരളത്തിന്റെ അഭിമാനമാണ് ശബരിമല തീർത്ഥാടനമെന്നും അദ്ദേഹം പറഞ്ഞു.
അമ്പത് ലക്ഷം തീർത്ഥാടകരാണ് കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയത്. ഇത്തവണ ഇതിലും വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. മണ്ഡലകാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളും നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ട്. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വകുപ്പുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആറ് ഫേസുകളിലായിരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. ആദ്യ മൂന്ന് ഫേസുകളിൽ 2,000 ഉദ്യോഗസ്ഥരെയും ഇതിന് ശേഷമുള്ള മൂന്ന് ഫേസുകളിൽ 2,500 ഉദ്യോഗസ്ഥരെയുമാകും നിയോഗിക്കുക.
വനം വകുപ്പ് മൂന്ന് ശബരിമല പാതകളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കും. പ്രദേശത്ത് കൂടുതൽ ക്യാമറകൾ സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്. കാനനപാതകളിലും സന്നിധാനത്തും എലിഫന്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെയും നിയോഗിക്കും. ശുചീകരണവുമായി ബന്ധപ്പെട്ട് എക്കോ ഗാർഡുകളെയാകും നിയോഗിക്കുക. കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും 150 ദീർഘ ദൂര സർവീസുകളും നടത്തുന്നതായിരിക്കും. ഫയർഫോഴ്സ് 21 താത്കാലിക സ്റ്റേഷനുകൾ സജ്ജമാക്കും. സ്കൂബാ ടീം, സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റേയും സേവനം ഉറപ്പാക്കും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും.18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതായിരിക്കും.