തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ദേവിക്ക് ജന്മദിന ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. അമ്മയ്ക്ക് മലയാളത്തിലാണ് അദ്ദേഹം ജന്മദിനാശംസകൾ നേർന്നത്. അമ്മ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പര്യായമാണ്. ഭാരതത്തിന്റെ മഹത്വമാണ് അമൃതാനന്ദമയി ദേവി എന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ഭൂകമ്പ സമയത്തടക്കം മാതാ അമൃതാനന്ദമയിയുടെ സേവനം നേരിട്ട് അനുഭവിച്ചയാളാണ്താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിച്ച മണ്ണ് പ്രാർത്ഥനകളോടെ അമ്യതപുരിയിൽ സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശാന്തിയുടെ ചെറു മണൽ തരികൾ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
അതേസമയം കൊല്ലം അമൃതപുരിയിൽ നടന്ന അമ്മയുടെ പിറന്നാൾ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാൽ പങ്കെടുത്തു. അദ്ദേഹം അമ്മയ്ക്ക് ഹാരാർപ്പണം നടത്തുകയും പാദങ്ങളിൽ വീണ് അനുഗ്രഹം തേടുകയും ചെയ്തു. ശേഷം അമ്മയുടെ പാദപൂജ ചടങ്ങിലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു.
മോഹൻലാലിന് പുറമേ കേരളം, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുത്തു. കൂടാതെ സാംസ്കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.