തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ജയിൽമാറ്റത്തിൽ പരാതിയുമായി ഇഡി. പ്രതികളെ ഒരുമിച്ച് ഒരേ ജയിലിൽ അയക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഒരുമിച്ച് ഒരേ ജയിലിൽ കഴിയുമ്പോൾ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യുമെന്നും, അന്വേഷണത്തെ ബാധിക്കുന്ന വിധം പ്രതികൾ തമ്മിൽ കൂടിയാലോചനകൾ നടക്കുമെന്നുമാണ് ഇഡിയുടെ പരാതി.
എന്നാൽ കോടതിയെയും ഇഡിയെയും അറിയിക്കാതെ നാല് പ്രതികളെയും ഒരേ ജയിലിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ ജയിലിലാണ് പ്രതികളായ പി. സതീഷ് കുമാർ, പി.ആർ. അരവിന്ദാക്ഷൻ, പി.പി. കിരൺ, സി.കെ. ജിൽസ് എന്നിവരെ ഒന്നിച്ച് പാർപ്പിച്ചത്. നിലവിൽപ്രതികൾ നാല് പേരും ജില്ലാ ജയിലിലാണുള്ളത്. ഇഡി വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സബ് ജയിൽ സൂപ്രണ്ടിനോട് കലൂരിലെ കോടതി വിശദീകരണം തേടി.
എന്നാൽ ജയിൽ ഡിഐജിയുടെ നിർദ്ദേശപ്രകാരമാണ് പ്രതികളെ ജില്ലാ ജയിലിലേക്ക് മാറ്റിയതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. പ്രതികൾ തമ്മിൽ തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇത് കണക്കിലെടുത്ത് വ്യത്യസ്ത സെല്ലുകളിലാണ് പ്രതികളെ ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഇന്ന് റിമാൻഡ് കാലാവധി കഴിഞ്ഞ പി. സതീഷ് കുമാറിന്റെയും, പി.പി. കിരണിന്റെയും കസ്റ്റഡി ഈ മാസം 17വരെ നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ച മുൻ എസ്പി കെ.എം. ആന്റണി, മുൻ ഡിവൈഎസ്പി ഫെയ്മസ് വർഗീസ്, ബാങ്കിൽ നിന്ന് 18 കോടി രൂപ തട്ടിയ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അനിൽകുമാർ, പി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് എന്നിവരെ ഇഡി ഓഫീസിൽ ഇന്നും ചോദ്യം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സമൻസ് നൽകിയിട്ടുണ്ട്.