തൃശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകളെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. പ്രശ്നത്തിന് പരിഹാരം കാണാനോ, നിക്ഷേപകരുടെ കൂടെ നിൽക്കാനോ ഇടത്-വലത് മുന്നണികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ കൊളങ്ങാട്ട് ശശിയാണ് ചികിത്സയ്‌ക്കാവശ്യമായ പണം ലഭിക്കാതെ ഗുരുതരാവസ്ഥയിൽ കഴിയവെ ഒക്ടോബർ 30-ന് മരിച്ചത്.
‘സ്വന്തം അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ ഉണ്ടായിട്ടുകൂടി വേണ്ട രീതിയിൽ ഉള്ള ചികിത്സ നേടാനാകാതെ തൃശൂരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇവിടെയും നിക്ഷേപകന് ആവശ്യമുള്ളപ്പോൾ പണം തിരികെ നൽകാതെ ചതിച്ചത് കുപ്രസിദ്ധമായ അതേ കരുവന്നൂർ ബാങ്ക് തന്നെ. നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ് വൈറസുകൾ. തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയ്‌ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. കരുണവറ്റാത്ത ഒരുപറ്റം ആളുകൾ തങ്ങളുടെ രാഷ്‌ട്രീയം മറന്ന് പദയാത്രയിൽ ഒപ്പം ചേർന്നു’.
‘പദയാത്ര രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടിയായിരുന്നു എന്നാണ് കമ്യൂണിസ്റ്റ്-കോൺഗ്രസ് വക്താക്കളുടെ ഭാഷ്യം. എങ്കിലെന്തുകൊണ്ട് ഈ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനോ, നിക്ഷേപകരുടെ കൂടെ നിൽക്കാനോ ഇടതു-വലത് മുന്നണികൾ വരുന്നില്ല? ബിജെപി 2016-ലെ നോട്ട് നിരോധന സമയത്ത് പറഞ്ഞതാണ് സഹകരണ ബാങ്കുകളിൽ തീവട്ടിക്കൊള്ളയും, ക്രമക്കേടുമാണ് നടക്കുന്നതെന്ന്. എന്നാൽ ഇടത് -വലതു മുന്നണി നേതാക്കൾ അതിനെ വളച്ചൊടിച്ച് പൊതു ജനങ്ങളെ വഞ്ചിച്ചു. ഇവരെ ഇനിയും വിശ്വസിക്കണോ എന്ന് പ്രബുദ്ധരായ മലയാളികൾ പുനർചിന്തനം നടത്തേണ്ട നാളുകൾ അതിക്രമിച്ചിരിക്കുന്നു’ എന്ന് സുരേന്ദ്രൻ പറഞ്ഞു.