ന്യൂഡൽഹി: സംഘർഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആർക്കും പ്രയോജനപ്രദമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾക്ക് പരിഹാരം നൽകാൻ വിഭജിക്കപ്പെട്ട ലോകത്തിന് സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയിൽ നടക്കുന്ന ഒമ്പതാമത് പി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ പാർലമെന്ററി സ്പീക്കർമാരാണ് പി-20 ഉച്ചകോടിയിൽ സന്നിഹിതരായിട്ടുള്ളത്.
ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് ഭാരതം. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പാർലമെന്റായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ആ സമയത്ത് പാർലമെന്റിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഭീകരവാദം ലോകത്തിന് മുഴുവൻ വെല്ലുവിളിയാണ്. അത് മനുഷ്യരാശിക്ക് എതിരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്ന് ലോകത്തിലെ എല്ലാ പാർലമെന്റുകളും അവരുടെ പ്രതിനിധികളും പുനർവിചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകാൻ ഇന്ത്യ തീരുമാനിച്ചു. രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 ലക്ഷത്തോളം പ്രതിനിധികളുണ്ട്. ഇവരിൽ 50 ശതമാനവും സ്ത്രീകളാണ്. എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ഭാരതം ശ്രമിക്കുന്നതെന്നും പി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.