ആലപ്പുഴ: ഗൃഹനാഥനെ വെട്ടി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചുനക്കര കിഴക്ക് ശ്രീഭവനത്തിൽ പങ്കജാക്ഷ കുറുപ്പാണ് ആക്രമണത്തിന് ഇരയായത്. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ചുനക്കര കിഴക്ക് മോഹനാലയം വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഗോകുലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ഒമ്പതാം രീതിയാണ് കേസിന് ആസ്പദമായ സംഭവം. ഗോകുൽ അയൽവാസിയായ പങ്കജാക്ഷകുറുപ്പിന്റെ വീടിന് മുൻവശത്ത് ഇരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. പ്രകോപിതനായ പ്രതി പെട്രോൾ ബോംബെറിഞ്ഞും വെട്ടുകത്തിയുമായി ആക്രമണം നടത്തുകയുമായിരുന്നു.
വെട്ട് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ പങ്കജാക്ഷ കുറുപ്പിന്റെ കഴുത്തിനും തോളിനും ആഴത്തിൽ മുറിവേക്കുകയും വലത് ചെവിയുടെ ഒരു ഭാഗം അറ്റു പോകുകയും ചെയ്തു. എറിഞ്ഞ പെട്രോൾ ബോംബിൽ ഒന്ന് പങ്കജാക്ഷ കുറുപ്പിന്റെ സമീപത്ത് വീണ് പൊട്ടി തീ ആളിപടർന്നിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കടമ്പനാട് നിന്നാണ് പിടികൂടിയത്.