കൊല്ലം: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് പദയാത്രക്കിടെയാണ് വാക്കേറ്റവും വഴക്കും നടന്നത്. ഇന്നലെയാണ് സംഭവം. സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ മണ്ഡല പദയാത്രകൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് പദയാത്ര നടത്തിയത്.
പദയാത്ര ആലുക്കടവിൽ എത്തിയതിന് ശേഷം സ്വീകരണം നൽകാൻ പ്രവർത്തകർ കാത്ത് നിൽക്കുകയായിരുന്നു. ഇതിന് മുമ്പ് തന്നെ കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയിലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ കയ്യാങ്കളി തുടങ്ങി. മണ്ഡലം കമ്മിറ്റികളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇതിനിടയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ ജാതി പരാമർശം നടത്തിയതും സ്ഥിതി രൂക്ഷമാക്കി.
കൊല്ലം ജില്ലയിൽ വിവിധ ഇടങ്ങളിൽ കമ്മിറ്റി പ്രസിഡന്റുമാർ തമ്മിൽ ഇത്തരത്തിൽ തർക്കങ്ങൾ നിലനിൽക്കുകയാണ്. 136 മണ്ഡലം പ്രസിഡന്റുമാരാണ് കൊല്ലം ജില്ലയിലുള്ളത്. ഇതിൽ 133 പേരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലയിലെ പരമ്പരാഗത എ ഗ്രൂപ്പുക്കാരും ഐ ഗ്രൂപ്പുക്കാരും കെപിസിസിക്ക് ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകിയിരുന്നു. ഏകപക്ഷീയമായി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ പുനസംഘടിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. കെ.സി വേണുഗോപാലും, കൊടിക്കുന്നിൽ സുരേഷും പല മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ ഏകപക്ഷീയമായി തീരുമാനിച്ച് മണ്ഡലം കമ്മിറ്റികൾ പിടിച്ചെടുക്കുന്നു എന്ന ആക്ഷേപവും കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വച്ചിരുന്നു. ഇതോടെ കമ്മിറ്റി പുനസംഘടനയെ ചൊല്ലി പദയാത്രക്കിടെ വഴക്ക് ഉണ്ടാവുകയായിരുന്നു. പദയാത്ര പാതി വഴിയിൽ പിരിച്ച് വിട്ടാണ് കോൺഗ്രസ് പ്രവർത്തകർ മടങ്ങിയത്.