അക്ഷരം, ശക്തിചൈതന്യം, ഐശ്വര്യം എന്നിവയുടെ ദേവതകളെ ഉപാസിക്കുന്ന ആഘോഷമാണ് നവരാത്രി ആഘോഷം. ഒരു ദേവിയെ ഒൻപത് ഭാവങ്ങളിലാണ് ഈ ദിവസങ്ങളിൽ ആരാധിക്കുന്നത്. നവരാത്രി നാളുകളിൽ ഈ ഓരോ ഭാവവും ധൂളി ചിത്രമാകുന്ന കലാവിസ്മയം ഒരുക്കുകയാണ് നാരായണൻ നമ്പൂതിരി. എറണാകുളം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലാണ് ഈ വിസ്മയ കാഴ്ചയൊരുക്കുന്നത്.
ശൈലപുത്രി ഭാവത്തിലൂടെയാണ് ഞായറാഴ്ച കലാപരമ്പര ആരംഭിച്ചത്. ശൈലപുത്രി എന്നാൽ ഹിമവാന്റെ പുത്രിയെന്നർഥം. രോഗസൗഖ്യം പ്രദാനം ചെയ്യുന്ന ഭാവത്തിലാണ് ദേവി. ഒരു കയ്യിൽ ശൂലവും മറുകയ്യിൽ താമരപ്പൂവും. കാളയാണ് ശൈലപുത്രിയുടെ വാഹനം. ദോഷശമനമാണ് ഫലം. രണ്ടാം ദിവസമായ ഇന്നലെ ബ്രഹ്‌മചാരിണി ഭാവമാണ്. ധ്യാനഭാവത്തിലുളള രൂപം. സതി ശിവനെ ഭർത്താവായി കിട്ടാൻ തപസ്സുചെയ്യുന്ന രൂപം. വലത് കൈയിൽ അക്ഷമാലയും ഇടത് കൈയിൽ കമണ്ഡലുവും. വെളള വസ്ത്രം ധരിച്ച് അഗ്‌നിമധ്യേ തപസ്സ്. രോഗശമനവും സൗന്ദര്യവർധനയും ഫലം. മൂന്നാം ദിവസമായ ഇന്ന് ചന്ദ്രഖണ്ഡാ ഭാവം. ദേവിയുടെ രൗദ്രഭാവം. പുലിയാണ് വാഹനം. കിരീടം മണിയുടെ ആകൃതിയിലാണുളളത്. ചുവപ്പ് വസ്ത്രം. വിദ്യാർഥികൾക്ക് വിജയമാണ് ഫലം.
നാലാമത്തെ ദിവസം കുശ്മാണ്ഡം. എട്ട് കൈകളുണ്ട്. സിംഹമാണ് വാഹനം. ശത്രു സംഹാരം ഫലം. അഞ്ചാം ദിവസം സ്‌കന്ദമാതാ ഭാവമാണ്. മാതൃവാത്സല്യമാണ് ദേവിക്ക്. ആറുമുഖമുളള സുബ്രഹ്‌മണ്യനെ മടിയിലിരുത്തി സിംഹാസനത്തിലിരിക്കുന്ന ദേവീരൂപം. മഞ്ഞ വസ്ത്രം. സന്താനലാഭം ഫലം. ആറാം ദിവസം കാർത്യായനി. സൗമ്യഭാവമാണ് ദേവിക്ക്. പച്ച വസ്ത്രം ധരിച്ച് സിംഹത്തിന്റെ പുറത്താണ് ഇരിപ്പ്. നാല് കയ്യാണുളളത്. ധനാഗമം ഫലം.
എഴാം ദിവസം കാളരാത്രി എന്ന ഉഗ്രരൂപം. നിറം കറുപ്പ്്. മുടി അഴിച്ചിട്ട് ലോകത്തിലെ മുഴുവൻ ഇരുട്ടിനെയും ആവാഹിക്കുന്നു. മിന്നലിന്റെ തിളക്കമുളള ആഭരണങ്ങൾ അണിഞ്ഞ് നാല് കയ്യിൽ ഒന്നിൽ വജ്രായുധമേന്തിയ രൂപം. കഴുതയാണ് വാഹനം. ശനിദോഷ നിവാരണം ഫലം. എട്ടാം ദിവസം മഹാഗൗരി. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. റോസ് നിറത്തിലുളള വസ്ത്രം. നാലു കയ്യുണ്ട്. കാളയാണ് വാഹനം. ശാരീരിക സൗഖ്യം ഫലം. ഒൻപതാം ദിവസം സിദ്ധിദാത്രി ഭാവത്തിലാണ് ദേവി. ഭക്തർക്ക് സർവസിദ്ധികളും പ്രദാനം ചെയ്യുന്ന സൗമ്യഭാവത്തിലുളള ദേവി പച്ച വസ്ത്രം ധരിച്ച് നാല് കയ്യിൽ വൈഷ്ണവായുധങ്ങളേന്തി താമരപ്പൂവിൽ ഇരിക്കുന്നു. ഫലം ചൊവ്വാദോഷ നിവാരണം.
ദേവീമാഹാത്മ്യത്തിന്റെ തുടക്കത്തിൽ പറയുന്ന ദേവീകവചത്തിൽ പറയുന്നതാണ് ഈ ഒൻപത് പേരുകൾ. അഞ്ച് നിറത്തിലെ പൊടികളുപയോഗിച്ചാണ് കളം വരയ്‌ക്കുന്നത്. വെള്ളയ്‌ക്ക് അരിപ്പൊടി, മഞ്ഞയ്‌ക്ക് മഞ്ഞൾപ്പൊടി. വാക അല്ലെങ്കിൽ മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ച് പച്ച നിർമിക്കും. കറുപ്പിന് ഉമിക്കരി. മഞ്ഞളിൽ ചുണ്ണാമ്പ് ചേർത്ത് ചുവപ്പ് നിറം നിർമിക്കും.
ഷൊർണൂർ ആറ്റൂർ സ്വദേശിയായ നാരായണൻ നമ്പൂതിരി 2016-ലാണ് കളമെഴുത്ത് തുടങ്ങിയത്, കുന്നംകുളം വേദക്കാട് ഭഗവതി ക്ഷേത്രത്തിൽ. പാവക്കുളത്ത് ഇത് മൂന്നാം തവണയാണ് കളമെഴുത്ത് നടത്തുന്നത്. ഔദ്യോഗികമായി ചിത്രകല പഠിച്ചിട്ടില്ലാത്ത നാരായണൻ നമ്പൂതിരി ക്ഷേത്രങ്ങളിൽ കളം വരയ്‌ക്കുന്നത് കണ്ടാണ് ഈ വിദ്യ വശത്താക്കിയതെന്ന് അദ്ദേഹം പറഞ്ഞത്.















