മോണാലിസ മുതൽ വിട്രൂവിയൻ മാൻ വരെ, ലിയാനാർഡോ ഡാവിഞ്ചി എന്ന നവോത്ഥന കലാകരനെ ചരിത്രം അങ്ങനെ മറക്കാൻ ഇടയില്ല. ചിത്രകാരൻ എന്നതിലുപരി ശാസ്ത്രജ്ഞൻ, സംഗീതജ്ഞൻ, എഞ്ജീനിയർ, ഗണിത ശാസ്ത്രജ്ഞൻ തുടങ്ങിയ നിലയിലും അദ്ദേഹം ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഡാവിഞ്ചിയുടെ മാസ്റ്റർ പീസ് എന്നറിയപ്പെടുന്ന ഛായചിത്രമാണ് ‘മോണാലിസ’. 1504-ാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചു തുടങ്ങിയത്. രണ്ട് വർഷമെടുത്താണ് അദ്ദേഹം മോണാലിസ പൂർത്തിയാക്കിയത്. വർഷങ്ങൾ പിന്നിട്ടതോടെ ചിത്രം നവോത്ഥാനത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. യുവതിയുടെ നിഡൂഢഭാവങ്ങളാണ് ലോകം ചർച്ചയ്‌ക്കെടുത്തത്. ചിരിയോ വേദനയോ എന്തെന്നു പിടിതരാത്ത ആ ഭാവം കോടിക്കണക്കിന് ആസ്വാകരിലാണ് ഇന്നും കൗതുകമുണർത്തുന്നത്.
അടുത്തിടെ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് ശാസ്ത്രലോകത്ത് ചർച്ചയാകുന്നത്. ഡാവിഞ്ചി എന്ന ചിത്രകാരനിൽ പ്രകടമാകുന്ന രസതന്ത്രജ്ഞനെയാണ് പഠനങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. എക്‌സ്-റേ ഡിഫ്രാക്ഷൻ, ഇൻഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ മോണാലിസലയിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടെന്ന കണ്ടെത്തലാണ് ഫ്രാൻസിലെയും ബ്രിട്ടണിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നത്. ‘പ്ലംബോനക്രൈറ്റ്’ എന്ന അപൂർവ ധാതുവിന്റെ സാന്നിധ്യം പെയിന്റിംഗിൽ കണ്ടെത്തിയതാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ലെഡ് വൈറ്റ് പിഗ്മെന്റും എണ്ണയ്‌ക്കൊപ്പം ചേരുമ്പോഴാണ് ഈ ധാതു ഉണ്ടാകുന്നത്.
14-ാം നൂറ്റാണ്ടിൽ മിക്ക കലാകാരന്മാരും ‘ഗെസ്ലോ’എന്ന ബേസ് ലെയറായിരുന്നു ഛായചിത്രങ്ങൾക്ക് നൽകിയിരുന്നത്. എന്നാൽ ഡാവിഞ്ചിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ നൂതനമായ സമീപനമാണെന്നും പഠനം കണ്ടെത്തി. പരമ്പരാഗത ഗെസ്സോ ബേസ് പിന്തുടരുന്നതിനുപകരം ഡാവിഞ്ചി ലെഡ് വൈറ്റ് പിഗ്മെന്റിന്റെ കട്ടിയുള്ള പാളികളാണ് ഉപയോഗിച്ചത്. പെയ്ന്റിനെ പെട്ടെന്ന് ഉണങ്ങാൻ അനുവദിക്കുന്ന ഓറഞ്ച് പിഗ്മെന്റായ ലെഡ് (II) ഓക്‌സൈഡും എണ്ണയും ഛായചിത്രത്തിൽ ഉപയോഗിച്ചു. ഇവയുടെ ഉപയോഗമാണ് ചിത്രത്തിന്റെ തിളക്കത്തിന് പിന്നിൽ.
ലെഡ് വൈറ്റ് പിഗ്മെന്റ്, പ്ലംബോനാക്രൈറ്റ്, ഇൻഫ്യൂസ്ഡ് ഓയിൽ എന്നിവ ഉപയോഗപ്പെടുത്തി ഡാവിഞ്ചി തന്റെ ചിത്രങ്ങൾക്ക് ജീവൻ നൽകി. ശാസ്ത്ര മനസും കലാപരമായ ആത്മുമായി സമ്മേളിച്ചിരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കലയിൽ സാധ്യമായതിന്റെ അതിരുകൾ മറികടക്കാൻ രസതന്ത്രത്തിൽ പരീക്ഷണം നടത്തുന്നതിൽ മുൻകൈ എടുത്തിരുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നുവെന്ന് ഗവേഷകനായ ഗില്ലെസ് വാലസ് പറഞ്ഞു. ഡാവിഞ്ചിയുടെ പ്രമുഖ ചുമർ ചിത്രമായ ‘ദി ലാസ്റ്റ് സപ്പറിലും’ സമാനമായ രാസഘടന കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.














