പത്തനംതിട്ട: തിരുവല്ല അർബൻ സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പലിശയടക്കം ആറര ലക്ഷത്തോളം രൂപയാണ് പ്രീത ഹരിദാസ് ബാങ്കിൽ നിന്നും തട്ടിയത്. ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2015-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തിരുവല്ല മതിൽഭാഗം സ്വദേശി വിജയ ലക്ഷ്മി മോഹൻ 3 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ പലിശ ഉൾപ്പെടെയുള്ള ആറര ലക്ഷം രൂപ പിൻവലിക്കാൻ അപേക്ഷ നൽകിയെങ്കിലും പണം ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയത് പുറത്തറിയുന്നത്. പോലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം അട്ടിമറിക്കുകയായിരുന്നു.
കേസിൽ പ്രീത നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ബാങ്കിലെ മുൻ മാനേജരായ പ്രീത ഹരിദാസ്. മുതിർന്ന സി.പി.എം പ്രവർത്തകനായ ബാങ്ക് ചെയർമാന്റെ അറിവോടെയാണ് പണം തട്ടിയതെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.