ഹമാസ് അനുകൂല പോസ്റ്റുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മെറ്റ. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവെക്കുന്നതിന് താത്കാലിക മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. പ്രദേശത്തെ ആളുകളെ ബാധിക്കും വിധത്തിലുള്ള ഉള്ളടക്കങ്ങൾ പുറംലോകത്തെ അറിയിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
യുദ്ധം നടക്കുന്ന പ്രദേശത്തുള്ള ആളുകൾക്ക് മാത്രമാണ് ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച പോസ്റ്റ് പങ്കിടാൻ കഴിയൂ. അവരുടെ ഫ്രണ്ട്‌സിനും ഫോളോവേഴ്‌സിനും മാത്രമാകും കമന്റ് ചെയ്യാൻ കഴിയൂ. ഹമാസിനെ വാഴ്‌ത്തും വിധത്തിലുള്ള യാതൊന്നും ആരും പോസ്റ്റ് ചെയ്യാൻ പാടില്ലെന്നും മെറ്റ വ്യക്തമാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റയ്‌ക്ക് കീഴിലുള്ള എല്ലാ സോഷ്യൽ മീഡിയ ആപ്പുകൾക്കും ഇത് ബാധകമാണ്. കൊടും ഭീകരത സോഷ്യൽ മീഡിയ ആപ്പുകൾ വഴി വളർത്താൻ അനുവദിക്കില്ലെന്ന സന്ദേശമാണ് മെറ്റ പങ്കുവെക്കുന്നത്. ലോകമെമ്പാടും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.
ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി മെറ്റ നടപ്പിലാക്കിയ മറ്റ് താത്കാലിക മാറ്റങ്ങൾ:-
* യുദ്ധവുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ എല്ലാവർക്കും കമന്റ് ചെയ്യാനുള്ള അവസരം ലഭിക്കില്ല. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കോ അല്ലെങ്കിൽ ആ പ്രദേശത്തുള്ളവർക്കോ മാത്രമാകും പോസ്റ്റ് പങ്കുവെക്കാൻ കഴിയുക. അവരുടെ സുഹൃത്തുക്കൾക്കും അല്ലെങ്കിൽ അവരെ ഫോളോ ചെയ്യുന്നവർക്കും മാത്രമാണ് കമന്റ് ചെയ്യാൻ കഴിയൂ.
* കമന്റുകൾ കൂട്ടത്തോടെ നീക്കം ചെയ്യാം. പോസ്റ്റ് ഫീഡിൽ വരുമ്പോൾ ഒന്നോ രണ്ടോ കമന്റ് കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ താത്കാലികമായി ഈ സേവനം നിർത്തലാക്കി.
* പ്രദേശത്തുള്ള ജനങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ‘ലോക്ക് യുവർ പ്രൊഫൈൽ’ ഓപ്ഷനിലേക്ക് സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ഈ ഓപ്ഷൻ ഓൺ ചെയ്യാവുന്നതാണ്.
ഇതിന് പുറമേ ആഗോള തലത്തിൽ തന്നെ മെറ്റ വൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹീബ്രു, അറബി ഭാഷകൾ സംസാരിക്കുന്നവരുൾപ്പെടെയുള്ള വിദഗ്ധരുടെ സംഘത്തെയാണ് കമ്പനി നിയമിച്ചിരിക്കുന്നത്. സംഘർഷം തുടങ്ങിയത് മുതൽ മെറ്റയുടെ നയങ്ങൾ ലംഘിച്ച 7,95,000-ലധികം ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത്.















