ടെൽഅവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നമുക്ക് ഈ ക്രൂരതയെ പരാജയപ്പെടുത്തണമെന്ന് കൂടിക്കാഴ്ചയിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇരു നേതാക്കളോടുമായി പറഞ്ഞു.
ഹമാസ് ഭീകരാക്രമണം മൂലം നിഷ്‌കളങ്കരായ അനേകം ആളുകളും കുഞ്ഞുങ്ങളും കൊല ചെയ്യപ്പെടുന്നു. ഭീകരർ അവരെ നിഷ്ഠൂരമായി ചുട്ടെരിക്കുന്നു. ഇതൊരു പോരാട്ടമാണ്. ഇതിൽ ഞങ്ങൾ തന്നെ വിജയിക്കും. ഐഎസ് ഭീകര സംഘടനയ്‌ക്കെതിരെ പോരാടാൻ അണിനിരക്കുന്ന എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹമാസിനെതിരെ അണിനിരന്ന് പോരാടുക. കാരണം ഹമാസാണ് പുതിയ ഐഎസ്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഹമാസിനെതിരെ പോരാടുന്നതിന് ഇറ്റലിയുടെ പിന്തുണ ഉണ്ടാകുമെന്ന് ജോർജിയ മെലോനി ഇസ്രായേൽ പ്രധാനമന്ത്രിയ്‌ക്ക് ഉറപ്പ് നൽകി. ‘പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇസ്രായേൽ നടത്തുന്നത്. സ്വയം പ്രതിരോധിക്കാനുള്ള അവകാശങ്ങൾ രാജ്യത്തിനുണ്ട്. ഭീകരതയ്‌ക്കെതിരെ പോരാടേണ്ടത് അനിവാര്യമാണ്’ ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു.
സൈപ്രസ് പ്രസിഡന്റ് ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.’ഹമാസ് ഭീകരർ പാവപ്പെട്ട സ്ത്രീകളെ ബലാത്സഗം ചെയ്യുന്നു. അവരെ ക്രൂരമായി കൊലപ്പെടുത്തുന്നു. പാവപ്പെട്ടവരെ ബന്ദികളാക്കുന്നു. ഹമാസിനെതിരായുള്ള പോരാട്ടം ‘ക്രൂരതയ്‌ക്കെതിരായുള്ള പോരാട്ടമാണെന്നും സൈപ്രസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നെതന്യാഹു പറഞ്ഞു.















