ടെൽഅവീവ്: ഹിസ്ബുള്ള ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഹിസ്ബുള്ള ഭീകരർ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് ജോനാഥൻ കോൺറിക്കസ്. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നതെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.
‘ഹിസ്ബുള്ളയുടെ വിവിധ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തെറിഞ്ഞു. അതിർത്തിയിലെ വിവിധ ഇൻഫ്രാസ്ട്രക്ചറുകൾ തകർത്തു. ഹിസ്ബുള്ള വെടിയുതിർത്ത സ്ഥലങ്ങളിൽ ഞങ്ങൾ ആക്രമണം നടത്തി. നിരവധി ഹിസ്ബുള്ള ഭീകരരെ ഞങ്ങൾ വധിച്ചു. ഗാസയിലെ തീവ്രവാദികൾക്ക് വേണ്ടി രാജ്യത്തെ അപകടത്തിലാക്കാൻ ലെബൻ തയാറാണോ…’അദ്ദേഹം ചോദിച്ചു
ഓരോ ദിവസവും ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങളുടെ തോത് വർദ്ധിക്കുകയാണ്. ഹിസ്ബുള്ള ഭീകരർ ഇസ്രായേലിലേക്ക് നിരവധി വ്യോമാക്രമണങ്ങൾ നടത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ തരം ആയുധങ്ങൾ ഉപയോഗിച്ച് ഹിസ്ബുള്ള സ്ഥിതിഗതികൾ വഷളാക്കി കൊണ്ടിരിക്കുകയാണ്. ഇത് ലെബനനെയാണ് ദോഷകരമായി ബാധിക്കുന്നത്. അവർക്ക് ഒന്നും നേടാനില്ല. എന്നാൽ ഒരുപാട് നഷ്ടങ്ങൾ സംഭവിക്കും.
ഹിസ്ബുള്ളയുടെ വെടിവയ്പ്പിൽ നിരവധി ഇസ്രായേലികളും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹിസ്ബുള്ള ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവർ നടത്തുന്ന എല്ലാ ആക്രമണങ്ങൾക്കും ലെബനൻ സ്റ്റേറ്റ് ഉത്തരവാദിയാണെന്നും ജോനാഥൻ കോൺറിക്കസ് പറഞ്ഞു.