തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിന് നേരെ ആക്രമണം. ബൈക്കിൽ വടിവാളുമായെത്തിയ രണ്ടുപേർ ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു. കഴിഞ്ഞദിവസം വൈകീട്ട് നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഗ്ലാസുകളാണ് അക്രമികൾ തല്ലി തകർത്തത്. മണിക്കൂറുകൾക്ക് ശേഷം പ്രതികൾ പിടിയിലാവുകയും ചെയ്തു. പെരുമ്പഴുതൂർ മുട്ടയ്ക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്തു എന്നിവരെയാണ് നെയ്യാറ്റിൻകര എസ്.െഎ. സജീവ് പിടികൂടിയത്.
ആക്രമണം നടത്തി രക്ഷപ്പെട്ട പ്രതികളെ സംഭവ സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. മാരകായുധവുമായാണ് ഇരുവരും എത്തിയതെന്നും വടിവാൾകൊണ്ട് ബസിനുനേരെ പെട്ടെന്ന് ആക്രമണം നടത്തിയതിനാൽ എന്തെന്ന് അറിയാതെ പകച്ചുപോയെന്നും ബസ് ഡ്രൈവർ പറഞ്ഞു.
അതേസമയം നവരാത്രി വിഗ്രഹങ്ങളുടെ മടക്കഘോഷയാത്ര കടന്നുവരുന്നതിനിടെയാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ആശുപത്രി-ആലുംമൂട് റോഡിൽ ഗതാഗതക്കുരുക്കുമുണ്ടായി. ഉടൻ തന്നെ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. ബസ് നെയ്യാറ്റിൻകര ഡിപ്പോയിൽ പിടിച്ചിട്ടു.