ബീജിംഗ്: ബാങ്കിൽ നിന്നും ഒറ്റ തവണയായി ആറരക്കോടി രൂപ പിൻവലിക്കുകയും രണ്ട് മണിക്കൂറിനുള്ളില്‍ യന്ത്രസഹായമില്ലാതെ എണ്ണിത്തിട്ടപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ഇടപാടുകാരൻ. ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. ചൈനയിലെ ഷാങ്ഹായ് ബാങ്ക് ശാഖയിലാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്. 2021 കൊറോണ കാലത്ത് നടന്ന സംഭവം ഇപ്പോഴാണ് വൈറലായിരിക്കുന്നത്. പണം പിൻവലിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവം വൈറലാകുന്നത്. സൺവെയർ എന്ന യൂസർനെയിമിൽ നിന്നാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ബാങ്കിലെ ഉപഭോക്തൃസേവനം തനിക്ക് തൃപ്തികരമല്ലാത്തതിനാലാണ് ഇത്രയും ഭീമമായ തുക താൻ ഒറ്റയടിക്ക് പിൻവലിക്കാൻ തീരുമാനിട്ടതെന്നാണ് ഇടപാടുകാരൻ അറിയിച്ചത്. സംഭവം വൈറലായതോടെ ചൈനയിലെ മാദ്ധ്യമങ്ങൾ അടക്കം ഏറ്റെടുക്കുകയായിരുന്നു.
ഒരു ദിവസം ബാങ്കിൽ നിന്നും നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക ബാങ്കിൽ നിന്നും പിൻവലിക്കുമെന്നും ബാക്കിയുള്ള നിക്ഷേപം മറ്റ് ബാങ്കിലേക്ക് മാറ്റിയെന്നുമാണ് അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ടുകെട്ടുകള്‍ എണ്ണുന്നതും ഇടപാടുകാരന് പണമടങ്ങിയ സ്യൂട്ട്കേസുമായി പുറത്തേക്ക് പോകുന്നതുമായ ദൃശ്യങ്ങളും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഉപഭോക്താവ് കൊറോണ മാനദണ്ഡമനുസരിച്ച് മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിന് കാരണമെന്നാണ് ബാങ്ക് അധികൃതർ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ, താൻ മാസ്ക് കൊണ്ട് വരാൻ മറന്നതിനാൽ മറ്റൊരെണ്ണം ആവശ്യപ്പെടുകയായിരുന്നെന്നും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്നുമാണ് വെയ്ബോയിലൂടെ ഇടപാടുകാരന് പ്രതികരിച്ചത്.