പത്തനംതിട്ട: മണ്ഡലകാലത്ത് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. കോട്ടയത്ത് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. സന്നിധാനത്തും പമ്പയിലും സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിന് കർശന നടപടികളാണ് ഇത്തവണ സ്വീകരിക്കുന്നത്.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണ സാധനങ്ങളുടെ വിലമുൻകൂട്ടി നിശ്ചയിച്ച് പ്രദർശിപ്പിക്കുന്നതായിരിക്കും. അഞ്ച് ഭാഷകളിലാകും വിലവിവരങ്ങൾ പ്രദർശിപ്പിക്കുന്നത്. ഇത് അഞ്ച് ഭാഷകളിൽ ലഭ്യമാക്കും. വിലവിവരപ്പട്ടികയ്ക്കൊപ്പം ആ പ്രദേശത്ത് ചുമതലയുള്ളതോ സ്ക്വാഡിൽ ഉള്ളതോ ആയ ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
പഴകിയ ഭക്ഷണമോ സാധനങ്ങളോ വിൽപനയ്ക്ക് എത്തിക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ സജ്ജമാക്കും. ഭക്ഷണ സാധനങ്ങളുടെ വിലയിൽ വർദ്ധനവ് വേണമെന്ന് ഹോട്ടൽ ഉടമകൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ 30-ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. കോട്ടയം കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.