മലപ്പുറം: തിരൂരങ്ങാടിയിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല, സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു എന്നിവരാണ് അറസ്റ്റിലായത്. പെരുവള്ളൂർ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് തിരൂരങ്ങാടി പോലീസിന്റെ നടപടി.
യുവാവിന്റെ സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ആളാണ് മുബഷിറ. ഈ പരിചയത്തിൽ യുവാവുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഗർഭിണിയാവുകയും ചെയ്തു. പിന്നീട് ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് മുബഷിറയ്‌ക്ക് 50,000 രൂപ നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടർന്നതോടെയാണ് യുവാവ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്.
സംഭവത്തിൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. അതേസമയം ബിഡിഎസ് വിദ്യാർത്ഥിനിയാണെന്നാണ് മുബഷിറ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.















