ഭോപ്പാൽ: കോൺഗ്രസ് പാർട്ടിയെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ പണം അടിച്ചുമാറ്റി, അധികാരത്തിന് വേണ്ടി സമൂഹത്തെ ഭിന്നിപ്പിച്ച്, തട്ടിപ്പുകളിലൂടെ പ്രകടനം കാഴ്ചവെക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് ജനങ്ങൾ ഓർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ ദമോയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു റിമോർട്ടിനാൽ നിയന്ത്രിക്കപ്പെടുന്നയാളാണ് കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നത്. അദ്ദേഹത്തിന് കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ലെന്നത് സ്വാഭാവികമാണ്. റിമോർട്ട് പ്രവർത്തിച്ചുതുടങ്ങുമ്പോൾ അയാൾ സനാതന ധർമ്മത്തെ അധിക്ഷേപിക്കും. ഇന്നലെ ആ റിമോർട്ട് പ്രവർത്തിച്ചില്ലെന്ന് തോന്നുന്നു. കാരണം അദ്ദേഹം പാണ്ഡവരെക്കുറിച്ച് പരാമർശിച്ചു. ബിജെപിയിൽ അഞ്ച് പാണ്ഡവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡവർ നയിക്കുന്ന പാതയിലൂടെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് പറഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി മറുപടി നൽകി.
കഴിഞ്ഞ ദിവസം ഗ്വാളിയാറിൽ നടന്ന റാലിയിലായിരുന്നു ഖാർഗെ ‘പഞ്ചപാണ്ഡവ’ പരാമർശം നടത്തിയത്. ഇഡി, സിബിഐ, ആദായനികുതി, പ്രധാനമന്ത്രി മോദി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ബിജെപിയുടെ പഞ്ചപാണ്ഡവരാണ് എന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഇതിനായിരുന്നു നരേന്ദ്രമോദി മറുപടി നൽകിയത്.
ഛത്തീസ്ഗഡിൽ ബെറ്റിംഗ് ആപ്പ്.. രാജസ്ഥാനിൽ കോൺഗ്രസിന്റെ ദുഷ്പ്രവൃത്തികൾ അടങ്ങിയ ചുവന്ന ഡയറി.. കോൺഗ്രസ് എന്നാൽ വാഗ്ദാനങ്ങൾ മാത്രം നൽകുന്നവരായി മാറി. കർണാടകയിലും ഹിമാചൽ പ്രദേശിലും തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചു. എന്നാൽ മദ്ധ്യപ്രദേശിലെ യുവജനങ്ങളെ കോൺഗ്രസിന് ഭയമുണ്ട്. കാരണം പാർട്ടി നടത്തിയ അഴിമതിയുടെ ട്രാക്ക് റെക്കോർഡ് യുവാക്കൾക്കറിയാം. അതിനാൽ ജനങ്ങളുടെ വിശ്വാസത്യത നഷ്ടപ്പെട്ടുവെന്ന് പാർട്ടിക്കറിയാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.