ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉത്തരവുകൾ ഗാന്ധി കുടുംബത്തിൽ നിന്ന് വരുമെന്നും നിർദ്ദേശങ്ങൾ സംസ്ഥാന പ്രസിഡന്റ് കമൽനാഥ് നൽകുമെന്നും അമിത് ഷാ വിമർശിച്ചു. മദ്ധ്യപ്രദേശിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൻമോഹൻ സിംഗ് ഭരിച്ചിരുന്നപ്പോൾ സോണിയാ ഗാന്ധിയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചായിരുന്നു രാജ്യത്ത് ഓരോ കാര്യങ്ങളും നടന്നിരുന്നത്. പാകിസ്താൻ ഭീകരരുടെ ആക്രമണത്താൽ രാജ്യത്തിന് വലിയ തോതിലുള്ള മുറിവുകളുണ്ടായി. ഞങ്ങളുടെ സർക്കാർ രൂപീകൃതമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം പാകിസ്താന് നേരെ ശക്തമായി തിരിച്ചടിച്ചു. ഉറിയിലും പുൽവാമയിലും നടന്ന ആക്രമണങ്ങളിൽ സൈന്യം ശക്തമായി പോരാടി.
കോൺഗ്രസ് അവരുടെ ഭരണകാലത്ത് രാമക്ഷേത്ര പദ്ധതി ഫ്രീസറിൽ വെച്ചിരുന്നു. ഇപ്പോൾ നമ്മുടെ രാമക്ഷേത്ര നിർമ്മാണം അതിന്റെ അവസാന ഘട്ടത്തിലേക്കാണ് കടക്കുന്നത്. ഉടൻ അത് ഭക്തർക്കായി പ്രധാനമന്ത്രി തുറന്നു കൊടുക്കും. ഓരോ വ്യക്തിക്കും അയോദ്ധ്യ സന്ദർശിക്കാൻ ഞങ്ങൾ അവസരമൊരുക്കും. പാർട്ടിയുടെയും കുടുംബത്തിന്റെയും താൽപര്യങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. 2024-ൽ രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും ഭീകരതയെ വേരോടെ പിഴുതെറിയുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നാം അധികാരത്തിൽ കൊണ്ടുവരണമെന്നും അമിത് ഷാ പറഞ്ഞു.