എറണാകുളം: ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസിൽ അഞ്ച് ഡയറക്ടർമാരുടെ മുൻകൂർ ഹൈക്കോടതി തള്ളി. സോഫിയാമ്മ തോമസ്, കെ മനോജ് കൃഷ്ണൻ, അനിൽ കുമാർ കെ എ, പ്രസാദ് രാജ്, മിനി മോൾ എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സഹകരണ സംഘത്തിൽ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമെന്ന് ഹൈക്കോടതി വിമർശിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് ഭീഷണിയാണെന്നും പ്രതികൾ കള്ളപ്പണം ഒളിപ്പിച്ച സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഡയറക്ടർമാരെ വിശ്വസിച്ചാണ് നിക്ഷേപകർ പണം നൽകുന്നത്. അതിനാൽ നിക്ഷേപകരുടെ ആരോപണത്തിൽ നിന്ന് ഒഴിയാൻ ഇവർക്ക് സാധിക്കില്ല. ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്നുംഹൈക്കോടതി വ്യക്തമാക്കി.
നിക്ഷേപകർക്ക് വ്യാജ നിക്ഷേപ സർട്ടിഫിക്കറ്റുകൾ നൽകി 250 കോടിയിലേറെ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികൾക്കെതിരെ എഴുന്നൂറിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1255 നിക്ഷേപകരിൽ നിന്ന് 45 കോടി രൂപ തട്ടിയെടുത്തതായി പ്രാരംഭ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിൽ പ്രതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ നിരവധി നിക്ഷേപങ്ങൾ നടത്തിയിരുന്നതായി കണ്ടെത്തി.